വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ
വൈക്കം മേഖലയിൽ ജലനിരപ്പ് ഉയരുന്നു: ഇതുവരെ തുറന്നത് 12 ദുരിതാശ്വാസ ക്യാമ്പുകൾ; മൂവാറ്റുപുഴയാറിൽ തീരമിടിച്ചിൽ ഭീഷണി.
വൈക്കം: നഗരസഭ പ്രദേശത്തും ജലനിരപ്പ് ഉയർന്നതോടെ കൂടുതൽ വീടുകൾ വെള്ളത്തിലായി. മൂന്നാം വാർഡിൽ പെരിഞ്ചിലയിൽ മാത്രം പത്തിലധികം വീടുകളിൽ വെള്ളം കയറി. ദുരിതാശ്വാ ക്യാമ്പ് തുറക്കാനുള്ള നടപടികൾ തുടങ്ങി.

സർക്കാർ സ്കൂളിലൊ മടിയത്തറ വെസ്റ്റ് സ്കൂളിലെ ക്യാമ്പ് തുറക്കും. ഇതിനുള്ള നടപടികൾ തുടങ്ങിയതായി നഗരസഭ വാർഡ് അംഗം ഇടവട്ടം ജയകുമാർ അറിയിച്ചു. വൈക്കം കോട്ടയം റോഡിൽ ആപ്പാഞ്ചിറയിൽ ജലനിരപ്പ് കൂടിയിട്ടുണ്ട്. അപ്പാഞ്ചിറ ആയാംകുടി റോഡിലും വെള്ളം കയറിയിട്ടുണ്ട്. ഉൾപ്രദേശങ്ങളിൽ ജനജീവിതം കൂടുതൽ ദുരിതത്തിലേക്ക് നീങ്ങുന്ന സ്ഥിതിയാണ് വൈക്കം മേഖലയിൽ തുടരുന്നത്.

മഴക്കൊപ്പം പുഴകളിലും ജലനിരപ്പ് ഉയർന്നതോടെയാണ് വൈക്കത്ത് കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറുന്ന സ്ഥിതിയുണ്ടാകുന്നത്. വെച്ചൂർ, തലയാഴം, മറവന്തുരുത്ത്, വെള്ളൂർ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നതോടെ കൂടുതൽ വീടുകൾ വെള്ളത്തിലായിട്ടുണ്ട്. ഇതുവരെ 12 ദുരിതാശ്വസ ക്യാമ്പുകളാണ് വൈക്കം താലൂക്കിൽ തുറന്നത്. കൂടുതൽ കുടുംബങ്ങൾ എത്തുന്നതോടെ ഇന്ന് കൂടുതൽ ക്യാമ്പുകൾ തുറക്കും. ഉദയനാപുരത്തും മറവന്തുരുത്തിലും മുവാറ്റുപുഴയാറിൻ്റെ തീരമിടിച്ചിൽ ഭീഷണിയും ഈ മഴദുരിതത്തിനിടെ ആശങ്ക ഉയർത്തുന്നുണ്ട്.
Comments ()