വൈക്കം സമൂഹം ഒറ്റപ്പണം സമർപ്പിച്ചു
ആർ. സുരേഷ് ബാബു
വൈക്കം: വൈക്കം സമൂഹത്തിന്റെ ഒറ്റപ്പണം സമർപ്പണം നടന്നു. അഷ്ടമിയുത്സവത്തിന്റെ മുന്നോടിയായി സമൂഹങ്ങൾ നടത്തുന്ന സന്ധ്യ വേലയിൽ ആദ്യ ദിനത്തിൽ വൈക്കം സമുഹമാണ് ഒറ്റപ്പണ സമർപ്പണം നടത്തിയത്.ബലിക്കൽ പുരയിൽ വെള്ള പട്ടു വിരിച്ചു സമൂഹം സെക്രട്ടറി കെ.സി. കൃഷ്ണമൂർത്തി ഒറ്റപണ സമർപ്പണത്തിന് ക്ഷണിച്ചു. സമൂഹത്തിന്റെ ആദ്യ അംഗമെന്ന നിലയിൽ വൈക്കത്തു പെരും തൃക്കോവിലപ്പൻ, ഉദയനാപുരത്തപ്പൻ, തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ഇല്ലം, തന്ത്രി കിഴക്കി നേട ത്ത് മേക്കാട്ട് ഇല്ലം, മേൽശാന്തിമാർ, കിഴ്ശാന്തിമാർ, പടിഞ്ഞാറെടത്ത് ഇല്ലത്ത് മൂസത്, കിഴക്കേടത്ത് മൂസത്, പട്ടോലക്കാർ, കിഴിക്കാർ എന്നിവർ പേരു വിളിച്ചപ്പോൾ ആ മുറക്ക് എത്തി പണം സമർപ്പിച്ചു.
സമർപ്പിച്ച പണം കിഴിയാക്കി തല ചുമടായി എടുത്ത് വേദമന്ത്രോച്ചാരണങ്ങളോടെ കിഴി പണം എണ്ണി തിട്ടപ്പെടുത്തി ദേവസ്വത്തിന് കൈമാറി. പിന്നിട് ആ കിഴി പണത്തിൽ നിന്നു ഒരു പണം എടുത്തു് കീഴിയായി സൂക്ഷിച്ചു. ഇത് അടുത്ത സന്ധ്യവേലയുടെ പ്രാരംഭ ചടങ്ങുകൾക്ക് ഉപയോഗിക്കും. ചടങ്ങിൽ പി.ബാലചന്ദ്രൻ, ബാലു സ്വാമി കണിച്ചേരിൽ, പി.വി. രാമനാഥൻ, സുബ്രഹ്മണ്യൻ അംബികാ വിലാസ്, ഗോപാലക്യഷ്ണൻ ഇരുമ്പൂഴിക്കുന്നു മഠം, മുരളിധരൻ എന്നിവർ പങ്കെടുത്തു.
സന്ധ്യ വേലയുടെ ഭാഗമായി പ്രഭാത ശ്രീബലിയും വൈകിട്ട് വിളക്കെഴുന്നള്ളിപ്പും നടന്നു. ക്ഷേത്രത്തിൽ വിശേഷാൽ വഴിപാടുകളും നടത്തി.