|
Loading Weather...
Follow Us:
BREAKING

വൈക്കത്ത് കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് പോലീസ് മർദ്ദനം

വൈക്കത്ത് കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് പോലീസ് മർദ്ദനം
മർദ്ദനമേറ്റ കെ.എസ്.ആർ.ടി.സി. ഡ്രൈവർ കെ.പി. വേലായുധൻ വൈക്കം താലൂക്ക് ആശുപത്രിയിൽ 

വൈക്കം: റോഡിലെ വൻ കുഴിയിൽ ചാടിയ കെ.എസ്.ആർ.ടി.സി. ബസിൻ്റെ പിൻഭാഗം പോലീസ് ജീപ്പിൻ്റെ കണ്ണാടിയിൽ ഉരസിയതിനെ തുടർന്ന് അഡീഷണൽ എസ്.ഐ. കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവറെ മർദ്ദിച്ചു. മർദ്ദനത്തെ തുടർന്ന് കണ്ണിലും മറ്റും വേദന അനുഭവപ്പെട്ട മൂന്നാർ കെ.എസ്.ആർ.ടി.സി. ഡിപ്പോ ഡ്രൈവർ കെ.പി. വേലായുധനെ(48) വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 11.40 ഓടെയാണ് സംഭവം. മൂന്നാറിൽ നിന്നും  വൈക്കം വഴി ആലപ്പുഴയിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസ്  തലയാഴം കൃഷിഭവന് മുന്നിലെ വൻ കുഴി മറികടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. റോഡിലെ കുഴികളിൽ വീണ് ആളപായവും നിരവധിപേർക്ക് പരിക്കേറ്റതിനെയും തുടർന്ന് കോൺഗ്രസ് തലയാഴം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൃഷി ഭവന് സമീപം റോഡ് ഉപരോധം നടന്നതിനാൽ പോലീസ് സ്ഥലത്തുണ്ടായിരുന്നു. അപകടത്തെ തുടർന്ന് നിർത്തിയ കെ.എസ്.ആർ.ടി.സി. ബസിലെ ഡ്രൈവറെ പിടിച്ചിറക്കി കരണത്തടിച്ച ശേഷം പോലീസ് വാഹനത്തിൻ്റെ പിന്നിലെത്തിച്ചും മർദ്ദനം തുടർന്നെന്ന് ബസ് ഡ്രൈവർ കെ.പി. വേലായുധൻ ആരോപിച്ചു.

സംഭവ സമയത്ത് ബസിൽ 29 യാത്രക്കാർ ഉണ്ടായിരുന്നു. ഇതിൽ 21 പേരും വടക്കേ ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു. ട്രിപ്പ് മുടക്കിയതിനെ തുടർന്ന് പിന്നാലെ വന്ന മറ്റൊരു ആലപ്പുഴ ബസിൽ യാത്രക്കാരെ കയറ്റി വിടുകയായിരുന്നു. ബസിൽ യാത്ര ചെയ്തിരുന്ന ചേർത്തല സ്വദേശിയായ യാത്രക്കാരൻ തണ്ണീർമുക്കം പുത്തനങ്ങാടിയിലെ വീട്ടിൽ നിന്നും കാർ വരുത്തിയാണ് ബസ് കണ്ടക്ടർ അനൂപും മറ്റും ചേർന്ന് പരിക്കേറ്റ ഡ്രൈവർ വേലായുധനെ ആശുപത്രിയിൽ എത്തിച്ചത്. കണ്ണിന് പരിക്കേറ്റ വേലായുധനെ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ ചികിത്സക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. മർദ്ദനവുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാർ വൈക്കം എ.ടി.ഒക്ക് പരാതി നൽകി.