വെച്ചൂർ ഗ്രാമ പഞ്ചായത്ത് പ്രദേശം വൈക്കം കോടതിയുടെ പരിധിയിൽ നിലനിർത്തണം
വെച്ചൂർ: വെച്ചൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ പ്രദേശങ്ങൾ വീണ്ടും വൈക്കം പൊലീസ് സ്റ്റേഷന്റെയും വൈക്കം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെയും പരിധിയിൽ തന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി കോട്ടയം ജില്ലാ കളക്ടർക്കു കത്ത് നൽകി. ഇത് സംബന്ധിച്ച പ്രമേയം വൈസ് പ്രസിഡന്റ് എൻ. അഭിഷേക് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ അവതരിപ്പിച്ചു. മുൻകാലങ്ങളിൽ വെച്ചൂർ പഞ്ചായത്ത് പരിധിയിൽപ്പെട്ട പ്രദേശങ്ങൾ വൈക്കം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ടിരുന്നതിനാൽ ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്യുന്ന ക്രിമിനൽ കേസുകളുടെ എഫ്.ഐ.ആർ വൈക്കം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച് വിചാരണ നടപടികൾ പൂർത്തിയാക്കുകയായിരുന്നു. എന്നാൽ കല്ലറ പൊലീസ് സ്റ്റേഷൻ പുതുതായി ആരംഭിച്ചതോടെ വെച്ചൂർ പഞ്ചായത്ത് പ്രദേശങ്ങൾ കല്ലറ സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ടിരിക്കുകയാണ്. ഇതോടെ ഇവിടെ നിന്നുള്ള കേസുകളുടെ എഫ്.ഐ.ആർ ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കേണ്ട സ്ഥിതിയാണ്.മുൻപ് വെച്ചൂരിൽ നിന്നും വൈക്കം പൊലീസ് സ്റ്റേഷനിലേക്കും കോടതിയിലേക്കും ഒരൊറ്റ ബസ്സിൽ ഏകദേശം 12 കിലോമീറ്റർ യാത്ര ചെയ്താൽ മതിയായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ വെച്ചൂരിൽ നിന്നും കല്ലറ പൊലീസ് സ്റ്റേഷനിൽ എത്താൻ മൂന്നു ബസ്സുകൾ മാറി കയറണം. ഏറ്റുമാനൂർ കോടതിയിൽ എത്താൻ 25 കിലോമീറ്റർ ദൂരം സഞ്ചരിക്കണം. ഇത് വെച്ചൂർ നിവാസികൾക്ക് നീതി തേടുന്നതിനുള്ള യാത്ര കൂടുതൽ ദുരിതപൂർണമാക്കുകയും ധനനഷ്ടം, സമയനഷ്ടം, തൊഴിൽനഷ്ടം എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നതായും കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന സാധാരണക്കാരായ വെച്ചൂർ നിവാസികൾക്ക് ഇത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് കത്തിൽ ചൂണ്ടിക്കാട്ടുന്നു.അതിനാൽ വെച്ചൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ പ്രദേശങ്ങൾ വീണ്ടും വൈക്കം പൊലീസ് സ്റ്റേഷന്റെയും വൈക്കം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെയും പരിധിയിൽ തന്നെ നിലനിർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിഷയത്തിൽ വെച്ചൂർ ഗ്രാമപഞ്ചായത്ത് എടുത്ത തീരുമാനത്തിന്റെ പകർപ്പും കത്തിനോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.
Comments ()