വേതന വർദ്ധനവ്: കേരള പിറവി ദിനത്തിൽ വൈക്കത്ത് റേഷൻ വ്യാപാരികൾ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
വൈക്കം: റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് നടപ്പിലാക്കാൻ പോലും തയ്യാറാകാതെ സംസ്ഥാന സർക്കാർ മറ്റുള്ളവർക്ക് ആനുകൂല്യങ്ങൾ വാരിക്കോരി കൊടുക്കുകയാണെന്നും റേഷൻ വ്യാപാരികളെ അതിദരിദ്രരായി പ്രഖ്യാപിക്കേണ്ട സ്ഥിതിയാണ് ഇന്ന് കേരളത്തിലുള്ളതെന്ന് ഓൾ കേരള റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസ്സിയേഷൻ സംസ്ഥാന സെക്രട്ടറി വി.ജോസഫ്. വേതന വർദ്ധനവ് നടപ്പിലാക്കുക, K.T.P.D.S നിയമം പരിഷ്ക്കരിക്കുക, ക്ഷേമനിധിയിൽ സർക്കാർ വിഹിതം ഉറപ്പാക്കുക, 70 വയസ്സ് തികഞ്ഞവരുടെ ലൈസൻസ് പുതുക്കി നൽകുക, മണ്ണെണ്ണ വിതരണം വാതിൽപ്പടിയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികൾ വൈക്കം താലൂക്ക് സപ്ലൈ ആഫീസിന് മുൻപിൽ നടത്തിയ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള പിറവി ദിനത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ധർണ്ണാ സമരത്തിൻ്റെ ഭാഗമായിട്ടാണ് റേഷൻ വ്യാപാരി കോ-ഓർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. താലൂക്ക് പ്രസിഡൻ്റ് ഐ. ജോർജ്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി കെ.ഡി. വിജയൻ, ജില്ലാ വൈസ് പ്രസിഡൻ്റ് അജേഷ്. പി നായർ, ജോയിൻ സെക്രട്ടറി എൻ.ജെ. ഷാജി, താലൂക്ക് വൈസ് പ്രസിഡൻ്റ് ജീൻഷോ ലൂക്കോസ്, ജനറൽ സെക്രട്ടറി ബിനേഷ് കുമാർ, സെക്രട്ടറി ടി.എസ്. ബൈജു, വർക്കിംഗ് പ്രസിഡൻ്റ് കെ.ജി. ഇന്ദിര, ട്രഷറർ ജോർജ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. ധർണ്ണാ സമരത്തിന് മുന്നോടിയായി ബോട്ട് ജെട്ടി മൈതാനിയിൽ നിന്നും ആരംഭിച്ച പ്രതിക്ഷേധ മാർച്ചിൽ നൂറ് കണക്കിന് വ്യാപാരികൾ അണിനിരന്നു.