ദുരിതക്കയത്തിൽ കുട്ടനാട്: പ്രധാന റോഡുകൾ വെള്ളത്തിൽ, ജനജീവിതം സ്തംഭിച്ചു
ആലപ്പുഴ: ദുരിതമഴ പെയ്ത്തില്‍ കുട്ടനാടൻ ജനത വലയുന്നു. കിഴക്കൻ വെള്ളത്തിന്റെ വരവും ശമനമില്ലാത്ത മഴയുടേയും ദുരിതം പേറി കുട്ടനാട്ടുകാർ
ആലപ്പുഴ: ദുരിതമഴ പെയ്ത്തില്‍ കുട്ടനാടൻ ജനത വലയുന്നു.
കിഴക്കൻ വെള്ളത്തിന്റെ വരവും ശമനമില്ലാത്ത മഴയുടേയും ദുരിതം പേറി കുട്ടനാട്ടുകാരുടെ പാലായനം തുടരുകയാണ്. പ്രധാന റോഡുകൾ വരെ മുങ്ങിയതോടെ ജനജീവിതവും സ്തംഭിച്ചു. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാത, വീയപുരം - എടത്വ റോഡ്, നീരേറ്റുപുറം-മുട്ടാർ റോഡ്, വീയപുരം - മാന്നാർ റോഡ്, എടത്വ - വേഴപ്ര റോഡ്, എടത്വ - മാമ്പുഴക്കരി റോഡ് ഉൾപ്പെടെ വെള്ളത്തിലായതോടെ കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ സർവീസുകൾ പൂർണമായും നിർത്തിയ അവസ്ഥയാണ്. വീടുകളിൽ വെള്ളം കയറിയ കുടുംബങ്ങളിലെ അംഗങ്ങൾക്ക് ബന്ധുവീടുകളിലേക്ക് പലായനത്തിന് പോലും സാധിക്കാത്ത സ്ഥിതിയുമുണ്ട്.

കിഴക്കൻ മേഖലയായ ചെങ്ങന്നൂർ, പാണ്ടനാട്, പൊടിയാടി, പുളിക്കീഴ് തുടങ്ങിയ പ്രദേശങ്ങളിൽ വലിയതോതിൽ വെള്ളം ഉയർന്നു നിൽക്കുന്നത് കുട്ടനാട്ടുകാരുടെ ആശങ്കയേറ്റുകയാണ്. കിഴക്കൻ പ്രദേശത്ത് വെള്ളം ഇറങ്ങിയാൽ അതു മുഴുവൻ ഒഴുകിയെത്തുന്നത് കുട്ടനാട്ടിൽ ആണ്. കുട്ടനാട്ടിൽ മഴ ഇല്ലെങ്കിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സ്ഥിതിയാണ് ദുരിതമേറ്റിയത്. കുട്ടനാടിന്റെ തെക്കൻ മേഖല, അപ്പർ കുട്ടനാട് മേഖലകളിലെ വെള്ളം ഒഴിഞ്ഞു പോകുന്നത് തോട്ടപ്പള്ളി സ്‌പിൽവേയിലൂടെ ആണ്. ഇവിടെ ഒഴുക്കിന് തടസ്സമുള്ളതും ദുരിതമേറ്റുകയാണ്. ഒറ്റ രാത്രി കൊണ്ടാണ് ഇത്രയധികം ജലനിരപ്പ് ഉയർന്നത് നൂറുകണക്കിനു വീടുകളും നിരവധി സ്‌ഥാപനങ്ങളുമാണ് വെള്ളത്തിലായത്. തലവടി, മുട്ടാർ, എടത്വ, തകഴി, നിരണം, വീയപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലാണ് ഉയർന്ന ജലനിരപ്പ്. കരകൃഷിയും വ്യാപകമായി വെള്ളത്തിൻ മുങ്ങി. കിഴക്ക് മഴ ശക്തമായാൽ കുട്ടനാട്ടില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നതോടെ കുട്ടനാട്ടുകാരുടെ ദുരിതഭാരം ഇനിയും കൂടും.
Comments ()