അൻസിബയുടെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; ചുമത്തിയ വകുപ്പുകളിൽ നിയമപരമായ സംശയം ഉന്നയിച്ച് കോടതി
കൊച്ചി: നടി ലക്ഷ്മി പ്രിയയ്ക്കും സ്വകാര്യ യൂട്യൂബ് ചാനൽ ഭാരവാഹികൾക്കുമെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ അന്വേഷണത്തിന് ഉത്തരവിടണമെന്ന അൻസിബയുടെ ഹർജി നേരത്തെ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ഹർജി പരിഗണിക്കുന്നതിനിടെ കേസിൽ ഉന്നയിച്ചിട്ടുള്ള ചില നിയമവകുപ്പുകളുടെ സാധുതയെക്കുറിച്ച് ഹൈക്കോടതി അൻസിബയുടെ അഭിഭാഷകനോട് വാക്കാൽ ചോദ്യങ്ങൾ ഉന്നയിച്ചു.
ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം:
"പരാതിയിൽ ഉന്നയിച്ചിട്ടുള്ള ചില വകുപ്പുകൾ 'ജെൻഡർ ന്യൂട്രൽ' (Gender Neutral) അല്ലല്ലോ? ഇവ പുരുഷന്മാർക്കെതിരെ മാത്രം ചുമത്താൻ കഴിയുന്ന കുറ്റകൃത്യങ്ങളാണ്. അതുകൊണ്ട് ഒരു സ്ത്രീക്കെതിരെ ഈ വകുപ്പുകൾ എങ്ങനെ നിലനിൽക്കും?"
ഇതിന് മറുപടിയായി, അഭിമുഖം നടത്തിയ വ്യക്തിയും യൂട്യൂബ് ചാനൽ ഉടമയും പുരുഷന്മാരാണെന്നും അവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ടെന്നും അൻസിബയുടെ അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ, കേവലം ഒരു അഭിമുഖം നടത്തുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്തു എന്നതുകൊണ്ട് മാത്രം അവർ ഈ കുറ്റകൃത്യത്തിൽ പങ്കാളികളാകണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

എന്താണ് വിഷയം?
സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബിലൂടെയും തനിക്കെതിരെ അപകീർത്തികരമായ വീഡിയോകൾ പ്രചരിപ്പിച്ച് പൊതുമധ്യത്തിൽ അപമാനിക്കാൻ ശ്രമിച്ചു എന്നാണ് അൻസിബയുടെ പരാതി.
ഒരു അഭിമുഖത്തിനിടെ ലക്ഷ്മി പ്രിയ തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതായി അൻസിബ ചൂണ്ടിക്കാട്ടുന്നു. അൻസിബ മദ്യപിക്കാറുണ്ടെന്നും താൻ മദ്യം വാങ്ങി നൽകിയിട്ടുണ്ടെന്നും ലക്ഷ്മി പ്രിയ ആരോപിച്ചിരുന്നു. കൂടാതെ അൻസിബയെ ഒരു മുറിയിൽ മറ്റൊരാൾക്കൊപ്പം കണ്ടെന്ന രീതിയിലും, അവരുടെ വ്യക്തിജീവിതത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലും ലക്ഷ്മി പ്രിയ സംസാരിച്ചതാണ് നിയമനടപടിയിലേക്ക് നയിച്ചത്.
Comments ()