മക്കൻ ചെല്ലപ്പൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണം - സി.പി.ഐ
വൈക്കം: മക്കൻ ചെല്ലപ്പന്റെ മരണവുമായി ബന്ധപ്പെട്ട് യു.ഡി.എഫും ബി.ജെ.പിയും പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന് സി.പി.ഐ. പച്ചക്കറി കർഷകനായ ചെല്ലപ്പന് സി.പി.ഐയുടെ സഹായത്താൽ ഹോർട്ടികോർപ്പിൽ നിന്ന് ലഭിച്ച തുകയാണ് ആദ്യസഹായം. അതിനുശേഷം കൃഷി വകുപ്പിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സഹായം ചെല്ലപ്പന് ലഭിച്ചിട്ടുണ്ട്. അതിനെല്ലാം സഹായകരമായ നിലപാടാണ് സി.പി.ഐ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മറ്റാരോ റിക്കാർഡ് ചെയ്‌ത് എഡിറ്റ് ചെയ്ത ചെല്ലപ്പന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. അതിൽ സി.പി.ഐയ്ക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും എതിരായ ചില പരാമർശങ്ങളോടൊപ്പം യു.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കണം എന്നും പറയുന്നുണ്ട്. അതിൽ നിന്ന് ചെല്ലപ്പനെ കൊണ്ട് പറയിപ്പിക്കുന്നതും അത് റെക്കോഡ് ചെയ്ത് എഡിറ്റ് ചെയ്‌തു കൊടുത്തതും ആരാണെന്ന് വ്യക്തമാണ്. ചെല്ലപ്പന്റെ മരണത്തെ സംബന്ധിച്ച് വിശദവും നിഷ്‌പക്ഷവുമായ അന്വേഷണം നടത്തണമെന്നാണ് സി.പി.ഐയുടെ അഭിപ്രായം. കാരണം ഈ മരണത്തിൽ ദുരൂഹത തോന്നുന്ന സാഹചര്യങ്ങളാണ് നിലനിൽക്കുന്നത്. ഭിന്നശേഷിക്കാരനായ ചെല്ലപ്പന് പരസഹായം കൂടാതെ അത്രയും ഉയരത്തിൽ കയർ കെട്ടാൻ കഴിയില്ല. അതുപോലെതന്നെ ഓഫീസിന് മുന്നിലെ ലൈറ്റ് ഓഫ് ചെയ്യുന്നതിന് വേണ്ടി കണക്ഷൻ വിച്ഛേദിക്കാനും കഴിയില്ല. അതോടൊപ്പം സംഭവം നടക്കുന്നതിന് തലേദിവസം ചെല്ലപ്പൻ യു.ഡി.എഫിൻ്റെ ഇലക്ഷൻ കമ്മറ്റി ഓഫീസിൽ ഉണ്ടായിരുന്നതായും പറഞ്ഞു കേൾക്കുന്നു. ഇക്കാരണത്താലെല്ലാം സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും നിയോജകമണ്ഡലം സെക്രട്ടറിയുമായ ആർ. സുശീലൻ ആവശ്യപ്പെട്ടു.
Comments ()