അസമിൽ പ്രളയക്കെടുതിയില്‍ വൻ നാശനഷ്ടം
ഗുവാഹത്തി: കഴിഞ്ഞ 24 മണിക്കൂറിനിടെ ചരായ്‌ദേവ് ജില്ലയില്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി രണ്ടുപേർ കൂടി മരിച്ചതോടെ ഈ വർഷത്തെ പ്രളയത്തില്‍ സംസ്ഥാനത്ത് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 68 ആയി. നിലവില്‍ അഞ്ച് ജില്ലകളിലായി 5.24 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നു.

ചരായ്‌ദേവ്, ശിവസാഗർ, ജോർഹട്ട്, ഗോലാഘട്ട്, നാഗോണ്‍ എന്നീ ജില്ലകളിലാണ് പ്രളയം കനത്ത നാശം വിതച്ചിരിക്കുന്നത്. ഇതില്‍ 1.9 ലക്ഷം ആളുകളെ ബാധിച്ച ചരായ്‌ദേവ് ജില്ലയിലാണ് സാഹചര്യം ഏറ്റവും രൂക്ഷമായി തുടരുന്നത്. ശിവസാഗറില്‍ 1.5 ലക്ഷത്തിലേറെ പേരെയും ജോർഹട്ടില്‍ 1.4 ലക്ഷത്തോളം പേരെയും പ്രളയം ബാധിച്ചു. മുൻദിവസങ്ങളെ അപേക്ഷിച്ച് വെള്ളപ്പൊക്കത്തിന്റെ വ്യാപ്തിയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. ദുരിതബാധിതർക്കായി നാല് ജില്ലകളിലായി 354 ദുരിതാശ്വാസ ക്യാമ്പുകളും കേന്ദ്രങ്ങളും ഭരണകൂടം സജ്ജമാക്കിയിട്ടുണ്ട്. 37,724 പേരാണ് നിലവില്‍ ഈ ക്യാമ്പുകളില്‍ കഴിയുന്നത്. കരസേന, എൻ.ഡി.ആർ.എഫ് (NDRF), എസ്.ഡി.ആർ.എഫ് (SDRF), ഫയർ ഫോഴ്‌സ്, പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ അപ്പർ അസമില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സംസ്ഥാനത്തുടനീളം 763 ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. 48,742 ഹെക്ടറിലധികം കൃഷിഭൂമി നശിക്കുകയും റോഡുകളും പാലങ്ങളും ബണ്ടുകളും തകരുകയും ചെയ്തിട്ടുണ്ട്. ധൻസിരി നദി നുമലിഗഡില്‍ അപകടരേഖയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്. കൂടാതെ, 88,000-ത്തിലധികം വളർത്തുമൃഗങ്ങളെയും പ്രളയം ബാധിച്ചതായി അധികൃതർ അറിയിച്ചു.
Comments ()