എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി
എസ്. സതീഷ്കുമാർ
വൈക്കം: കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) സ്ഥാപിക്കുന്നതിനായി വെള്ളൂര്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ കോട്ടയത്ത് പറഞ്ഞു വൈക്കം താലൂക്ക് ആശുപത്രിയിലെ 95 കോടിയുടെ വികസനം സെപ്റ്റംബറിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കായകല്‍പ്പം ജനസമ്പർക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളൂരില്‍ 700 ഏക്കർ സ്ഥലം ലഭ്യമാണെന്ന് വൈക്കം എം.എല്‍.എ കെ. ബിനിമോന്‍ അറിയിച്ചിരുന്നു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയിൽപെടുത്തും. കോട്ടയം മെഡിക്കല്‍ കോളജിന്‍റെ കൈവശമുള്ള സ്ഥലവും പരിഗണിക്കാവുന്നതാണ്.

ഏതു സ്ഥലത്തായാലും സംസ്ഥാനത്ത് എയിംസ് വേണമെന്നതാണ് സര്‍ക്കാരിന്‍റെ നിലപാട് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ റോബോട്ടിക് സര്‍ജ്ജറി വിഭാഗം സജ്ജമാക്കുന്നത് പരിഗണനയിലുണ്ട്. 17 കോടിയോളം രൂപ ചെലവിട്ടാല്‍ ഈ സംവിധാനം ഏര്‍പ്പെടുത്താനാകുമെന്നാണ് മനസിലാക്കുന്നത്. വിശദമായ പഠനത്തിനുശേഷം നടപടി സ്വീകരിക്കും.
സ്വന്തം നിയോജക മണ്ഡലത്തിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ജനപ്രതിനിധികള്‍ നേരിട്ടും നിവേദനങ്ങളിലൂടെയും മന്ത്രിയെ അറിയിക്കുന്നതിന് പകരം വകുപ്പ് നേരിട്ട് ജനപ്രതിനിധികളുടെ പക്കലേക്ക് എത്തുന്ന സംവിധാനമാണ് കായകല്‍പ്പം. കോട്ടയം ജില്ലയിലെ ആരോഗ്യ മേഖലയില്‍ ആവശ്യമായ ഇടപെടലുകള്‍ സംബന്ധിച്ച് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങളും ഗൗരവമായി പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ മന്ത്രി നടത്തിയ മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ ചികിത്സയ്ക്ക് മെഡിക്കല്‍ ലീനിയര്‍ ആക്സിലറേറ്റര്‍ യന്ത്രം അനുവദിക്കും.
പാമ്പാടി താലൂക്ക് ആശൂപത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ പേരു നല്‍കും.ഇവിടെ കൂടുതല്‍ ജീവനക്കാരെ നിയമിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കും.
ചങ്ങനാശേരി ജനറൽ ആശുപത്രിക്കായി 80 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടം 2027 ഏപ്രിലിൽ പൂർത്തിയാക്കും.
വൈക്കം താലൂക്ക് ആശുപത്രിയുടെ 95 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഈ സെപ്റ്റംബറിൽ പൂർത്തിയാക്കും.
ഉഴൂവൂര്‍ കെ.ആര്‍. നാരായണന്‍ മെമ്മോറിയല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ അഞ്ചാം നിലയില്‍ പേ വാര്‍ഡ് സജ്ജീകരിക്കും.
സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി മണിമല കുടുംബരോഗ്യ കേന്ദ്രത്തിനും ചെമ്മല, കറുകച്ചാൽ, മാങ്ങാനം, അച്ചിനകം , കല്ലം എന്നീ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്കും പുതിയ കെട്ടിടങ്ങൾ നിര്‍മിക്കും.
പുതിയ ആശുപത്രികള്‍ക്കും നിലവിലെ ആശുപത്രികളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനും തറക്കല്ലിടുമ്പോള്‍ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിരിച്ച് പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഉറപ്പാക്കും.സമയപരിധി പാലിക്കാത്ത കരാറുകാർക്കെതിരെ കർശന നടപടി സ്വീകരിക്കും.
സ്ഥലം ലഭ്യമാക്കിയാല്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ഗ്രാന്‍റ് ഉപയോഗിച്ച് പുതുപ്പള്ളി പി.എച്ച്.സിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കും.
Comments ()