പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം
എസ്. സതീഷ്കുമാർ
വൈക്കം: 77-ാം വയസ്സിലും പരിസ്ഥിതിക്കിണങ്ങിയപുതിയ കൃഷിരീതികൾ പരീക്ഷിച്ച് കാർഷിക മേഖലയിൽ ശ്രദ്ധേയനായ ഉദയനാപുരം പൂത്തറ ജോസഫിൻ്റെ കൃഷിയിടം കാർഷിക പഠനത്തിനായി തുറന്നു കൊടുത്തു. സ്വന്തമായി ജാതി ഇനം വികസിപ്പിച്ച് പേറ്റൻ്റ് നേടിയ കർഷകനാണ് പൂത്തറ ജോസഫ്. വൈക്കപ്രയാറിലെ തൻ്റെ ജാതി കൃഷിയിടത്തിൽ പുതിയ ഇനം ജാതി തൈകളും ഉല്പാദിപ്പിക്കുന്നുണ്ട്. ഇദ്ദേഹം വികസിപ്പിച്ച പുതിയ ഒരിനം ജാതി കൂടി പേറ്റൻ്റിന് സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കർഷകൻ.

ജാതി കൃഷിയിടം കർഷകർക്ക് പഠിക്കുന്നതിന് വേണ്ടി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജുവാണ് തുറന്നു കൊടുത്തത്. തുടർന്ന് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജോസഫിനെ ആദരിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ. ദീപേഷ്, ആജിഷാ ഉദയകുമാർ, പി.ആർ ദേവലാൽ, മിനി മനയ്ക്കൽ പറമ്പിൽ, കൃഷി അസ്സിസ്റ്റൻ്റ് ഡയറക്ടർ എസ്. ശ്രീജ., കൃഷി ഓഫീസർ ആർ. സിദ്ധാർത്ഥ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ശാസ്‌ത്രീയമായ കൃഷി രീതിയിലൂടെ ജാതി കൂടാതേ നെല്ല്, കുരുമുളക് ഇഞ്ചി കൃഷി ചെയ്ത് നൂറുമേനി വിളവെടുക്കുന്ന ഈ കർഷകന് കേന്ദ്ര, സംസ്ഥാന തലത്തിൽ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മുൻ പട്ടാള ഉദ്യോഗസ്ഥൻ കൂടിയായ പൂത്തറ ജോസഫ് മണ്ണിനേയും കൃഷിയേയും നെഞ്ചോട് ചേർത്ത കർഷകനാണ്.
Comments ()