ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി
എസ്. സതീഷ്കുമാർ
വൈക്കം: താലൂക്കാശുപത്രിയുടെ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ യോഗം നടന്നു. പുതുക്കിയ കരാർ പ്രകാരം സെപ്റ്റംബർ 30 നകം പണികൾ പൂർത്തീകരിക്കണം എന്നാണ് സർക്കാർ നിർദ്ദേശമെന്ന് യോഗത്തിൽ എം.എൽ.എ കെ. ബിനിമോൻ അറിയിച്ചു. ആരോഗ്യ മന്ത്രി കെ. മുരളീധരൻ ആശുപത്രി സന്ദർശിച്ച് കെട്ടിടം പണി വിലയിരുത്തുമെന്നും എം.എൽ.എ അറിയിച്ചു.
2021ൽ തുടങ്ങിയ കെട്ടിടം പണിക്ക് 47.13 കോടി രൂപയാണ് വകയിരുത്തിയത്. പണികൾ തൊണ്ണൂറ് ശതമാനവും പൂർത്തിയായി. സിവിൽ, ഇലക്ട്രിക്കൽ ജോലികളാണ് ഇനി തീരാനുള്ളത് ഇതിന് സാവകാശം വേണമെന്നായിരുന്നു കെട്ടിട കരാറു കമ്പനിയുടെ ആവശ്യം.

രണ്ടുതവണ കരാർ കാലാവധി നീട്ടി നൽകിയതിനാൽ കാലാവധിക്കകം പണിതീർക്കണമെന്നാണ് സർക്കാർ നിലാപാട്. എന്നാൽ പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതു സംബന്ധിച്ച് ഹൗസിംഗ് ബോർഡ് തീരുമാനം ഉണ്ടായിട്ടില്ല. അതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് എം.എൽ.എ യോഗത്തിൽ പറഞ്ഞു. യോഗത്തിൽ കെ. ബിനിമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ട്വിങ്കിൾ പ്രഭാകർ, എക്സി. എൻജിനീയർ നസ്സറുദ്ദീൻ, നാഷണൽ ഹെൽത്ത് മിഷൻ എൻജിനീയർ സൂരജ് ബി, ഹൗസ്സിംഗ് ബോർഡ് അസിസ്റ്റൻ്റ് എൻജിനിയർ സുമി തോമസ്, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് ടി.പി. അഭിജിത്ത് എന്നിവരും പങ്കെടുത്തു.
Comments ()