പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു
എസ്. സതീഷ്കുമാർ
കോട്ടയം: സഹപ്രവർത്തകരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ പഞ്ചായത്ത് ജീവനക്കാരനെ വെറുതെവിട്ടു. തുടർച്ചയായി ജോലിക്ക് ഹാജരാകാതെയിരുന്നതിന് മെമ്മോ നൽകി എന്ന വിരോധത്തിൽ കടനാട് പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ഹെഡ്ക്ളാർക്ക് എന്നിവരെ പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചു, ആക്രമിച്ച് ഫോണുകൾ എറിഞ്ഞുടച്ചു എന്നിങ്ങനെയുള്ള വകുപ്പുകൾ പ്രകാരം എടുത്ത കേസിലെ പ്രതിയാക്കപ്പെട്ട വെള്ളൂർ വരിക്കാംകുന്ന് സ്വദേശി വി.എൻ. സുനിൽ കുമാറിനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. മേലുകാവ് പോലീസ് എടുത്ത കേസിലാണ് കോട്ടയം അഡിഷണൽ ജില്ലാ സെഷൻ കോടതി അഞ്ച് ജഡ്ജ് ഹരി ആർ. ചന്ദ്രൻ നിരപരാധി എന്ന് കണ്ട് സുനിൽകുമാറിനെ വെറുതെ വിട്ടത്.

സാക്ഷികൾ ആരും തന്നെ കൂറ് മാറാതിരുന്ന കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 13 സാക്ഷികളെ വിസ്‌തരിക്കുകയും 22 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്തിരുന്നു. സമാന കാലയളവിൽ മേലുകാവ് പോലീസ് പ്രതിക്കെതിരെ എടുത്തിരുന്ന മറ്റൊരു കേസിലും ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി സുനിൽകുമാറിനെ നേരത്തെ കുറ്റവിമുക്തൻ ആക്കിയിരുന്നു. പ്രതിക്ക് വേണ്ടി വൈക്കത്തെ അഭിഭാഷകൻ ആയ മറവന്തുരുത്ത് സ്വദേശി പി.ആർ പ്രമോദ്, അനുമോൾ ഷാജി എന്നിവർ ഹാജരായി.
Comments ()