പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ?
എസ്. സതീഷ്കുമാർ
തിരുവനന്തപുരം: പ്രിയദർശിനി ബസ്സുകളിൽ വനിതാ യാത്രക്കാർക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള സീറോ ടിക്കറ്റ് പുരുഷ യാത്രക്കാർക്ക് നൽകി പണം തട്ടുന്നതായാണ് പരാതി. പുരുഷൻമാരിൽ നിന്ന് ഇടാക്കുന്ന പണം ജീവനക്കാർ എടുക്കുന്നതായി യാത്രക്കാർ പരാതിപ്പെട്ടതോടെ കെ.എസ്.ആർ.ടി.സി അന്വേഷണം തുടങ്ങി. വനിതാ യാത്രക്കാർക്ക് പ്രിയദർശിനി ഫ്രീ ട്രാവൽ (പി.എഫ്.ടി) എന്ന ഓപ്ഷനിലൂടെയും പുരുഷ യാത്രക്കാർക്ക് മെയിൽ എന്ന പ്രിയദർശിനി ഫ്രീ ട്രാവൽ (പി.എഫ്.ടി) എന്ന ഓപ്ഷനിലൂടെയും ആണ് ബസിൽ ടിക്കറ്റ് നൽകുന്നത്. സീറോ വാല്യു ടിക്കറ്റിന്റെ നിരക്ക് മെഷീനിൽ രേഖപ്പെടുത്തുകയും ചെയ്യും.

ഇത് സർക്കാരിൽനിന്നു കെ.എസ്.ആർ.ടി.സിക്ക് നൽകാനുള്ള പണമായി വകയിരുത്തുകയാണ് ചെയ്യുന്നത്. എന്നാൽ വനിതാ യാത്രക്കാർക്കുള്ള സീറോ ടിക്കറ്റ് പുരുഷന്മാർക്കു നൽകി പണം തട്ടുന്നതുമായി ബന്ധപ്പെട്ട് ചില പരാതികൾ ലഭിച്ചുവെന്നും ശക്തമായ നടപടി സ്വീകരിച്ചുവെന്നും കെ.എസ്.ആർ.ടി.സി സി.എം.ഡി പി.എസ്. പ്രമോജ് ശങ്കർ പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലാണ് കെ.എസ്.ആർ.ടി.സിക്ക് ഈ പരാതി ലഭിച്ചത്. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാന വ്യാപകമായി നിരീക്ഷണം ശക്‌തമാക്കാൻ കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം രംഗത്തിറങ്ങും. മാത്രവുമല്ല ആർ.ടി.ഒമാരുടെ പ്രത്യേക സ്ക്വാഡുകൾ ബസുകളിൽ പരിശോധന നടത്തുമെന്ന് ഗതാഗത വകുപ്പും അറിയിച്ചു. പ്രിയദർശിനി ബസുകളിൽ പ്രത്യേക പരിശോധന വേണമെന്ന് നേരത്തേ തന്നെ ഉത്തരവുണ്ടായിരുന്നെങ്കിലും ഇനി പരിശോധന കടുക്കും.
Comments ()