തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി
എസ്. സതീഷ്കുമാർ
വൈക്കം: തലയോലപ്പറമ്പിൽ മിടായികുന്നത്തെ വീട്ടിൽ നിന്നും ആറ് ലക്ഷത്തോളം രൂപ വരുന്ന ആഭരണങ്ങളും രണ്ട് ലാപ്ടോപ്പുകളും മോഷ്ടിക്കുകയും സപ്ലൈകോ കുത്തി തുറന്ന് മോഷണ ശ്രമം നടത്തുകയും ചെയ്ത പ്രതികളുമായി തെളിവെടുപ്പ് നടത്തി. തലയോലപ്പറമ്പ് പോലീസാണ് മൂന്ന് പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്. കൊടുങ്ങല്ലൂർ നെല്ലിപ്പറമ്പ് 29 വയസ്സുകാരനായ ബൈജു, തൃശ്ശൂർ ഇരയംകുടി ചെമ്പാട്ട് 26 കാരനായ റിയാദ്, കൊടുങ്ങല്ലൂർ തകരമട 29കാരനായ തൻസീർ എന്നിവരുമായാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്.
വിവിധ പോലീസ് സ്റ്റേഷനുകളായി 20ലധികം കേസുകളിലെ പ്രതികളാണ് ഇവർ. ഈ മാസം നാലിനും അഞ്ചിന് പുലർച്ചെയും ആണ് ഇവർ വരിക്കാം കുന്ന് സപ്ലൈ കോയിലും മിടായിക്കുന്നത്തെ വീട്ടിലും മോഷണം നടത്തിയത്. സപ്ലൈകോയിൽ നിന്ന് മോഷണം നടന്നിട്ടില്ല. മിഠായി കുന്നത്ത് പണ്ടാലയിൽ 68 കാരിയായ ഷെലീന ഷറഫുദ്ദീൻ്റെ വീട്ടിൽനിന്ന് സ്വർണ്ണം, വെള്ളി, ഡയമണ്ട് എന്നിവയുടെ ചെറിയ ആഭരണങ്ങളും രണ്ട് വില കൂടിയ ലാപ്ടോപ്പുകളും ആണ് ഇവർ മോഷ്ടിച്ചത്. തലയോലപറമ്പിൽ മോഷണം നടത്തിയ നാലിന് രാത്രി മുളന്തുരുത്തിയിലെ പെട്രോൾ പമ്പുകളിലും വീടുകളിലും അടക്കം ഇവർ മോഷണം നടത്തിയിരുന്നു. ഈ കേസിൽ ഈ മാസം ഒൻമ്പതിനാണ് വടക്കൻ പറവൂരിൽ നിന്ന് മുളന്തുരുത്തി പോലീസ് ഇവരെ പിടികൂടിയത്. തലയോലപ്പറമ്പ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയ ഇവരെ ഇന്നും ചോദ്യം ചെയ്ത ശേഷം ആവശ്യമെങ്കിൽ നാളെയും തെളിവെടുപ്പ് നടത്തും. നാളെ വൈകിട്ട് വരെയാണ് ഇവർ പോലീസ് കസ്റ്റഡിയിലുള്ളത്.
Comments ()