ദേവസ്വം വാച്ചറെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: സന്നിധാനത്തെ കുംഭമാസ പൂജയോടനുബന്ധിച്ച് മാളികപ്പുറം ദേവസ്വത്തില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ചെയ്ത സമയത്ത് പണം തട്ടിയ കാർത്യായനി ക്ഷേത്രത്തിലെ വാച്ചർക്ക് സസ്പെൻഷൻ. വൈക്കം ഗ്രൂപ്പിലെ തിരുപുരം സബ് ഗ്രൂപ്പ് കാത്ത്യായനി ക്ഷേത്രത്തിലെ ദേവസ്വം വാച്ചര്‍ പി.എം. അനില്‍കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഉടയാട ചാര്‍ത്ത്, ചരട്, ജപം എന്നീ വഴിപാടുകള്‍ക്ക് രസീത് നല്‍കാതെ പണം വാങ്ങിയെന്നാണ് കണ്ടെത്തിയത്. ദേവസ്വം വിജിലന്‍സ് പരിശോധനയിൽ അനില്‍കുമാറിന്റെ പക്കല്‍ നിന്ന് 1403 രൂപയും പിടിച്ചെടുത്തു. ദേവസ്വത്തെ കബളിപ്പിച്ച് ധനസമ്പാദനം നടത്തിയതിന് അച്ചടക്ക നടപടി സ്വീകരിക്കണമെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്ലാണ് ദേവസ്വം കമ്മീഷണർ അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്. എന്നാല്‍, മാളികപ്പുറം ഡ്യൂട്ടി വേണ്ടെന്നുപറഞ്ഞ തന്നെ നിര്‍ബന്ധിച്ച് ഡ്യൂട്ടിക്കിടുകയായിരുന്നെന്നും തന്റെ മുറിയില്‍ നിന്നും 1403 രൂപ കണ്ടെത്തിയെന്ന പേരില്‍ വിശദീകരണം പോലും ചോദിക്കാതെ നടപടി സ്വീകരിച്ചതില്‍ ദുരൂഹതയുണ്ടെന്നുമാണ് ജീവനക്കാരൻ പറയുന്നത്. നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും അനില്‍കുമാര്‍ പറഞ്ഞു. മുൻമ്പ് ദേവസ്വം എംപ്ലോയിസ് കോണ്‍ഫെഡറേഷന്‍ വൈക്കം ഗ്രൂപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള അനില്‍കുമാറിനെ ജീവക്കാര്‍ക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് അരൂര്‍ ഗ്രൂപ്പിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഒരു വര്‍ഷം മുമ്പാണ് തിരികെയെത്തി കാര്‍ത്ത്യായനി ദേവസ്വത്തില്‍ വാച്ചറായത്.
Comments ()