കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു
വൈക്കം: കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു. വെച്ചൂർ കൊടുതുരുത്ത് ഇളംതുരുത്തിൽ മാർട്ടിൻ്റെ പത്ത് വയസ് പ്രായമുള്ള 13ലിറ്റർ പാൽ ലഭിച്ചിരുന്ന പശുവാണ് ഇന്നലെ വൈകുന്നേരം 5.15 ഓടെ ചത്തത്. മൂക്കിൽ നിന്ന് നുരയും പതയും വന്ന് വയറിളകിയതിനെ തുടർന്ന് അവശനിലയിലായ പശുവിറച്ചു വീണ് ചാകുകയായിരുന്നു. 80000രൂപയോളം വില വരുന്ന കറപ്പശുവായിരുന്നിത്. മൃഗസംരക്ഷണ വകുപ്പ് അധികൃതർ വന്നുകണ്ട് സ്ഥിതിഗതികൾ ബോധ്യപ്പെട്ടശേഷം പശുവിനെ വലിയ കുഴിയെടുത്ത് മറവു ചെയ്തു. കഴിഞ്ഞ മാസവും സമാന രീതിയിൽ പ്രസവം നടന്ന് 28ാം ദിനത്തിൽ 12ലിറ്റർ പാൽ ലഭിച്ചിരുന്ന കറവ പശു ചത്തിരുന്നു. 30 വർഷമായി ക്ഷീരമേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തിവരുന്ന മാർട്ടിന് തുടർച്ചയായി രണ്ട് കറവ പശുക്കൾ ചത്തത് കനത്ത പ്രഹരമായി. 17 പശുക്കളും ഒരു എരുമയും അടങ്ങുന്ന മാർട്ടിൻ്റ പശുഫാമിൽ 12 കറവ പശുക്കളാണുള്ളത്. ഇതിൽ മൂന്ന് ചെന പശുക്കളുമുണ്ട്. ചൂട് ദിനം പ്രതി വർധിച്ചു വരുന്നത് കന്നുകാലികളെ പ്രതികൂലമായി ബാധിക്കുന്നത് തങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതിനൊപ്പം ഉപജീവനവും വഴിമുട്ടുമെന്ന സ്ഥിതിയാണുള്ളതെന്ന് മാർട്ടിൻ പറയുന്നു. ചൂട് മൂലം പാൽ ഉൽപാദനവും കുറയുന്നു. രാവിലെ 100 ലിറ്ററും വൈകുന്നേരം 70 ലിറ്ററുമടക്കം 170 ലിറ്റർ പാൽ ലഭിച്ചിരുന്ന മാർട്ടിൻ്റെ ഫാമിൽ ചൂട് അധികരിച്ചതോടെ പാൽ ലഭ്യതയിൽ വലിയ കുറവുണ്ടായി. കഴിഞ്ഞ ഏതാനും ദിവസമായി രാവിലെ നൂറ് ലിറ്ററോളം ലഭിച്ചിരുന്ന സ്ഥാനത്ത് 68,70 ലിറ്റർ പാലാണ് ലഭിക്കുന്നത്. പാൽ ലഭ്യത കുറഞ്ഞെങ്കിലും പശുപരിപാലന ചെലവിൽ വലിയ വർധനവുണ്ടായി. പശുക്കൾക്ക് കാലിത്തീറ്റയും വിളവെടുപ്പിന് ശേഷം പുറന്തള്ളുന്ന പൈനാപ്പിൾചെടി നുറുക്കിയതുമാണ് നൽകുന്നത്. കാലിത്തീറ്റയ്ക്ക് കഴിഞ്ഞ മാസം 60രൂപ കൂടിയതോടെ 50 കിലോ ചാക്കിന് 1570 രൂപ വിലയായി. കിലോയ്ക്ക് 90 പൈസയ്ക്ക് കിട്ടിയിരുന്ന പൈനാപ്പിൾച്ചെടി വേസ്റ്റിനിപ്പോൾ കിലോയ്ക്ക് 2.70രൂപയായി.
Comments ()