മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത്
എസ്. സതീഷ്കുമാർ
വൈക്കം: മലങ്കര ഡാമിൻ്റെ ഷട്ടറുകൾ തുറക്കുന്നതു സംബന്ധിച്ച് വൈക്കം മേഖലയിലെ പഞ്ചായത്തുകൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് നടപടി വേണമെന്ന ആവശ്യവുമായി ഉദയനാപുരം പഞ്ചായത്ത്. നിലവിൽ ഡാം തുറന്നാൽ മുൻകൂട്ടി അറിയാൻ യാതൊരു നടപടികളും ഇല്ലാത്തതുണ്ട് വൈക്കം മേഖലയിൽ വെള്ളപ്പൊക്ക ദുരിതം കൂടുന്നു എന്നാണ് പരാതി. ഷട്ടറുകൾ തുറന്ന് ഏതാനും മണിക്കൂറുകൾക്കകം ഉദയനാപുരം പഞ്ചായത്തിൻ്റെ കിഴക്കൻ മേഖലയിലെ വാഴമന, കൊടിയാട്, ചിറപ്പാട്, മുട്ടുങ്കൽ, പടിഞ്ഞാറേക്കര, വൈക്കപ്രയാർ, തേനാമറ്റം, ഇരുമ്പൂഴിക്കര തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുന്ന സ്ഥിതിയാണ്. ജനങ്ങൾക്ക് നഷ്ടപ്പെടാനുള്ളത് എല്ലാം പൂർണ്ണമായും നഷ്ടപ്പെട്ടതിന് ശേഷമാണ് പലപ്പോഴും ദുരന്ത നിവാരണ പുനരധിവാസ പ്രവർത്തനം സാദ്ധ്യമാകുന്നത്. ഒറ്റപ്പെട്ട് വീടുകളിൽ കഴിയുന്നവർ, രോഗികൾ, വയോജനങ്ങൾ തുടങ്ങി അവശത അനുഭവിക്കുന്നവരെയും വളർത്തു മൃഗങ്ങളെയും അടക്കം മാറ്റി മുൻകരുതൽ എടുക്കാൻ മലങ്കര ഡാമിൻ്റെ ഷട്ടർ ഉയർത്തുന്നത് പഞ്ചായത്തിനെയടക്കം മുൻകൂട്ടി ലഭിച്ചാൽ സാധ്യമാകും. നിലവിൽ മലങ്കര ഡാം എറണാകുളം ജില്ലയിലായതിനാൽ ഷട്ടർ ഉയർത്തുന്ന വിവരം ഡാം അധികൃതർ എറണാകുളം കലക്ടറെ മാത്രമാണ് അറിയിക്കുന്നത്. ഇത് കോട്ടയം കളക്ടറെ കൂടി അറിയിക്കാൻ നടപടി വേണം. ഈ നിർദ്ദേശം ചൂണ്ടിക്കാട്ടി ഡാം അതോറിറ്റിയ്ക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ വകുപ്പു മന്ത്രിക്ക് ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു നിവേദനം നൽകി. കോട്ടയം കളക്ടറെ കൂടി വിവരം അറിയിച്ചാൽ ജില്ലയിലെ പലയിടത്തേയും വെള്ളപ്പൊക്ക കെടുതികൾ കുറയ്ക്കാൻ ആകും എന്നാണ് പഞ്ചായത്ത് നൽകിയ നിവേദനത്തിൽ പറയുന്നത്.
Comments ()