കടുത്തുരുത്തിയിൽ കഞ്ചാവുമായി പിടിയിലായ യുവാക്കൾ മോഷണക്കേസിലും പ്രതികൾ
കടുത്തുരുത്തി: തൂഫാൻ പരിശോധനക്കിടെ കഞ്ചാവുമായി മോഷ്ടാക്കൾ പിടിയിലായി. കടുത്തുരുത്തിയിലാണ് സംഭവം. തൂഫാൻ പരിശോധനയുടെ ഭാഗമായി കടുത്തുരുത്തി പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി പിടിയിലായ യുവാക്കളാണ് മോഷണക്കേസിലും പ്രതികളാണെന്ന് കണ്ടെത്തിയത്. അതിരമ്പുഴ അമലഗിരി മഞ്ചേരി മാത്യൂസ് ജോണിന്റെ മകൻ ജറോം മാത്യു (23), ആർപ്പൂക്കര കുളങ്ങരപറമ്പിൽ വീട്ടിൽ സാബുവിന്റെ മകൻ സോജിമോൻ സാബു (21) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് പിടികൂടിയത്. വൈക്കം ഡി.വൈ.എസ്.പി കെ.എൻ. രാജേഷിന്റെ നിർദ്ദേശപ്രകാരം കുറുപ്പന്തറ ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് നമ്പർ പ്ലേറ്റില്ലാത്ത മോട്ടോർ സൈക്കിളിൽ എത്തിയ ഇവരെ പോലീസ് തടഞ്ഞുനിർത്തിയത്.

പരിശോധനയിൽ കഞ്ചാവ് കണ്ടെത്തി. സ്റ്റേഷനിലെത്തിച്ച് കഞ്ചാവ് കൈവശം വച്ചതിന് കേസ് എടുത്ത് നടത്തിയ ചോദ്യം ചെയ്യലിലും അന്വേഷണത്തിലും ആണ് പ്രതികൾ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിൾ കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷണം പോയതാണെന്ന് കണ്ടെത്തിയത്. തുടർന്ന് കുറവിലങ്ങാട് പോലീസിന് കൈമാറിയിട്ടുണ്ട്. കടുത്തുരുത്തി സർക്കിൾ ഇൻസ്പെക്ടർ ജയൻ കെ.എസ്., സബ് ഇൻസ്പെക്ടർ ശരണ്യ എസ്. ദേവൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരായ സുമൻ, കിരൺ, വിപിൻ, അർജുൻ, സുജിത്ത്, ശരത്ത്കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Comments ()