🔴 BREAKING..

രാജപ്രൗഡിയോടെ തലയുയര്‍ത്തി അഞ്ചല്‍പ്പെട്ടി

രാജപ്രൗഡിയോടെ തലയുയര്‍ത്തി അഞ്ചല്‍പ്പെട്ടി

ചരിത്രമുറങ്ങുന്ന ക്ഷേത്രനഗരിയില്‍ ചരിത്രത്തിന്റെ ശേഷിപ്പുകളുമായി ഒരു അഞ്ചല്‍പ്പെട്ടി.
അഞ്ചല്‍പ്പെട്ടിയും അഞ്ചലോട്ടക്കാരനും നാട്ടുകാരുടെ ഓര്‍മ്മയില്‍ നിന്ന്‌ മാഞ്ഞെങ്കിലും ഇന്നും രാജകീയപ്രൗഡിയോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്‌ വൈക്കം നഗരമധ്യത്തില്‍ പോസ്‌റ്റാഫീസിനു സമീപമുള്ള അഞ്ചല്‍പ്പെട്ടി. അഞ്ചല്‍ ശിപ്പായിമാര്‍ കത്തുകള്‍ കൈമാറിയിരുന്ന കാലത്ത്‌ തിരുവിതാംകൂര്‍ രാജാവിന്റെ ഉത്തരവുപ്രകാരം നിര്‍മ്മിച്ചതാണ്‌ അഞ്ചടി ഉയരവും ഉരുക്കില്‍ തീര്‍ത്തതുമായ ഈ അഞ്ചല്‍പ്പെട്ടി. ഇതിനുമുകളിലയി തിരുവിതാംകൂറിന്റെ രാജമുദ്രയായ ശംഖും സ്ഥാപിച്ചിട്ടുണ്ട്‌.
പിന്നീട്‌ എത്രയോ സമരങ്ങള്‍ക്കും, രാഷ്‌ട്രീയപ്രഖ്യാപനങ്ങള്‍ക്കും ഈ അഞ്ചല്‍പ്പെട്ടിയും പരിസരവും മൂകസാക്ഷിയായി. സമ്മേളനങ്ങളുടെയും, മീറ്റുങ്ങുകളുടെയും സ്ഥിരം വേദിയായ ഇവിടം അങ്ങനെ അഞ്ചലാപ്പീസ്‌ മൈതാനം എന്ന്‌ അറിയപ്പെട്ട്‌ തുടങ്ങി. പി. കൃഷ്‌ണപിള്ള, എ.കെ.ജി, ഇ.എം.എസ്‌, എം.എന്‍. ഗോവിന്ദന്‍, ആര്‍. ശങ്കര്‍, ടി.കെ. മാധവന്‍, സി. അച്യുതമേനോന്‍, ഇ.കെ. നയനാര്‍, കെ. കരുണാകരന്‍... എണ്ണിയാലൊടുങ്ങാത്ത പ്രഗത്ഭരുടെ പ്രസംഗങ്ങളും ഈ അഞ്ചല്‍പ്പെട്ടിക്ക്‌ സമീപമായിരുന്നു.
രാജഭരണകാലത്തിന്റെ അപൂര്‍വ്വം ശേഷിപ്പുകളില്‍ ഒന്നായ അഞ്ചല്‍പ്പെട്ടി സംരക്ഷിക്കാന്‍ യാതൊരു പ്രവര്‍ത്തനങ്ങളും ഇതുവരെ നടത്തിയിട്ടില്ല. അഞ്ചല്‍പ്പെട്ടിയം പരിസരവും സംരക്ഷിത സ്‌മാരകം ആക്കണമെന്നാണ്‌ സാമൂഹ്യപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ആവശ്യം. മൊബൈല്‍ ഫോണും, ഇ-മെയിലും കത്തെഴുത്ത്‌ ഇല്ലാതാക്കിയിട്ടും ഇവിടെ, നഗരമധ്യത്തില്‍ തന്റെ പുതുതലമുറയുടെ സമീപം രാജപ്രൗഡിയോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്‌ ചരിത്രത്തിന്റെ മൂകസാക്ഷി.