നെല്ല് സംഭരിക്കാത്തതിൽ പ്രതിക്ഷേധിച്ച് കർഷകർ റോഡ് ഉപരോധിച്ചു
കോട്ടയം: കൊയ്ത്തു കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ റോഡ് ഉപരോധിച്ചു. ചീപ്പുങ്കൽ 600 പാടശേഖരത്തിലെ 50 ഏക്കറിലെ നെല്ലാണ് സംഭരിക്കാതെ ഒരു മാസമായി റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്. ഒരു മില്ലിന്റെ ഏജന്റ് നെല്ല് സംഭരണത്തിന് എത്തിയെങ്കിലും പാഡി മാർക്കറ്റിംഗ് ഓഫീസർ ഒരു ക്വിന്റൽ നെല്ലിന് 23 കിലോ കിഴിവ് നൽകണമെന്ന് കർഷകരോട് ആവശ്യപ്പെട്ടു എന്ന് കർഷകർ പറയുന്നു. സാധാരണ മില്ലു ഉടമകളുടെ പ്രതിനിധികളാണ് കിഴിവ് ആവശ്യപ്പെടാറുള്ളത്. ഇവിടെ കർഷകരെ സഹായിക്കേണ്ട പാഡി മാർക്കറ്റിംഗ് ഓഫീസറുടെ നിലപാട് ദുരൂഹമാണെന്നാണ് കർഷകരുടെ ആരോപണം. പിന്നീട് മറ്റു മില്ലുടമകൾ ഒന്നും ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് പാടശേഖരസമിതി ഭാരവാഹികൾ പറഞ്ഞു. കോട്ടയം - ചേർത്തല റോഡിനോട് ചേർന്ന് തന്നെ ഉള്ള പറമ്പിലാണ് നെല്ല് കൂന കൂട്ടിയിരിക്കുന്നത്. നെല്ല് സംവരണം നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് ആണ് കർഷകർ ഒന്നടങ്കം ഇന്ന് രാവിലെ കോട്ടയം - ചേർത്തല റോഡ് ഉപരോധിച്ചത്. നെല്ലു വിൽക്കാൻ കഴിയാതെ വന്നതോടെ സ്വർണം പണയം വച്ചും പലിശക്കെടുത്തും കൃഷി ഇറക്കിയ തങ്ങൾ ദുരിതകയത്തിലായി എന്ന് കർഷകർ പറഞ്ഞു.
Comments ()