രത്നമ്മയെ ഏറ്റെടുത്ത് നിത്യസഹായകന്റെ അമ്മ വീട്
വൈക്കം: ഉദയനാപുരം ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ നിന്നും നിർദ്ധനയും ആരും സംരക്ഷിക്കുവാൻ തുണയില്ലാത്തതുമായ സ്ട്രോക്ക് വന്ന് തളർന്നു പോയ രത്നമ്മയെ അമ്മ വീട്ടിലെക്ക് ഉത്രാട നാളിൽ ഏറ്റെടുത്ത് നിത്യസഹായകൻ ട്രസ്റ്റ്. ഏക മകൾ ബിന്ദുവും, ഭർത്താവ് സുധീറും കഴിഞ്ഞ കൊറോണ കാലത്ത് കടുത്തുരുത്തിക്ക് സമീപമുള്ള മേട്ടുംപാറയിൽ നടന്ന ബൈക്കപകടത്തിൽ പരിക്കേറ്റ് കിടപ്പിലായതാണ്. ഇപ്പോഴും സുധീറിന് വാക്കർ ഉപയോഗിച്ചു വീട്ടിനുള്ളിൽ മാത്രമാണ് അല്പമെങ്കിലും നടക്കാൻ പറ്റുന്നത്. ഭാര്യ ബിന്ദുവിന് നടക്കാൻ പറ്റുമെങ്കിലും ഭാരമുള്ള ജോലികൾ ഒന്നും ചെയ്യുവാൻ സാധിക്കുകയില്ല.

ഇതിനിടയിൽ അമ്മയെക്കൂടി നോക്കുവാൻ അവർക്ക് പറ്റാതായത് കൊണ്ട് അമ്മയെ അവർ പല ബന്ധുവീടുകളിലും ഒക്കെയായി നിർത്തി. അതിനിടയിൽ കുറച്ച് നാളുകൾക്ക് മുൻപ് അമ്മയെ അവർ ഒരു അഗതി മന്ദിരത്തിൽ ആക്കിയിരുന്നു എങ്കിലും വീണ് തളർന്ന സ്ഥിതിയിലായപ്പൊൾ സ്ഥാപനം അമ്മയെ തിരിച്ചു കൊണ്ടുപോകുവാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് ഇവർ നിത്യസഹായകന്റെ അമ്മ വീടിനെപ്പറ്റി അവർ അറിയുന്നത്.തുടർന്ന് നിത്യസഹായകനുമായി ബന്ധപ്പെട്ടു. നിത്യസഹായകൻ ട്രസ്റ്റ് അമ്മ നിന്നിരുന്ന സ്ഥാപനത്തിൽ ബന്ധപ്പെട്ട് അമ്മയെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ചു. അങ്ങിനെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി അമ്മയെ നിത്യസഹായകൻ പ്രവർത്തകർ ഏറ്റെടുത്തു. ബിന്ദുവിനും സുധീറിനും വീടില്ലാതെ വാടക വീടുകളിൽ പലയിടങ്ങളിൽ ആയി താമസിച്ചു വരികയായിരുന്നു. അവർക്ക് ലൈഫ് പദ്ധതിയിൽ പെട്ട് സ്ഥലം അനുവദിച്ചപ്പോൾ, ഇരവിമംഗലത്ത് ചാക്കരി മുക്കിന് സമീപ കല്ലറ പഴയ പള്ളി ഇടവക സമൂഹവും കൂടി ചേർന്ന് വീട് നിർമ്മിച്ചുനൽകി.അതിലാണ് ഇപ്പോൾ താമസിക്കുന്നത്. രത്നമ്മയുടെ ഈ തിരുവോണം അമ്മ വീട്ടിലെ അമ്മമാർക്ക് ഒപ്പമാണ്.
Comments ()