തലയോലപ്പറമ്പ് ബസ് സ്റ്റാൻഡിൽ തെരുവ് നായ ആക്രമണം; യാത്രക്കാരുൾപ്പെടെ ഏഴ് പേർക്ക് കടിയേറ്റു
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ബസ് സ്റ്റാൻഡിലും പരിസരത്തുമായി ഏഴ് പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു. ബസ്സ്റ്റാൻഡിലും പരിസരത്തും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ യാത്രക്കാർക്ക് സ്റ്റാൻഡിൽ കയറാൻ കഴിയാത്ത സ്ഥിതിയെന്നാണ് പരാതി. ബസ് കാത്തുനിന്ന യാത്രക്കാരനും അതു വഴിയെത്തിവർക്കുമാണ് ഇന്ന് നായ്ക്കളുടെ കടിയേറ്റത്. വൈക്കം മുഹമ്മദ് ബഷീർ സ്‌കൂൾ അധ്യാപകൻ രാജീവ് ശേഖരൻ പാലാംകടവ് സ്വദേശി മൂസാക്കുട്ടി, ഹോംഗാർഡ് സന്തോഷ് കുമാർ എന്നിവർ ഉൾപ്പെടെ ഏഴ് പേർക്ക് കടിയേറ്റിട്ടുണ്ട്. പ്രദേശത്ത് സ്ഥിരമായി ഇരുപതിലധികം തെരുവ് നായ്ക്കൾ ഉണ്ടെന്നാണ് നാടുകാരുടെ പറയുന്നത്. തലയോലപറമ്പ് പഞ്ചായത്ത് ഓഫിസിൻ്റെ മൂക്കിന് താഴെയാണ് തെരുവ് നായ്ക്കളുടെ ആക്രമണവും ശല്യവും രൂക്ഷമായിരിക്കുന്നത്. ബസ്സ്റ്റാൻ ഡിന് സമീപമാണ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സ്കൂൾ പ്രവർത്തിക്കുന്നത്.

നായ്ക്കൾ അക്രമകാരികളായതോടെ വിദ്യാർത്ഥികൾക്കടക്കം ഭീഷണിയായി മാറുന്ന സ്ഥിതിയാണ് ഇവിടെ ഉള്ളത്. നൂറുകണക്കിനാളുകൾ സ്ഥിരമായി നിൽക്കുകയും വന്നുപോകുകയും ചെയ്യുന്ന ബസ്സ്റ്റാൻഡിലും പരിസരത്തുമാണ് തെരുവ് നായ് കൂട്ടം ഭീഷണിയായി മാറിയിരിക്കുന്നത്.തെരുവ് നായക്കളുടെ ആക്രമണം ഒഴിവാക്കാൻ അടിയന്തരമായി നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്. നായ്ക്കളുടെ കടിയേറ്റവർ ആശുപത്രിയിൽ ചികിൽസ തേടിയിട്ടുണ്ട്.
Comments ()