തുടർ ഭരണത്തിലൂടെ എൽ.ഡി.എഫ് ചരിത്രം കുറിക്കും: അഡ്വ.വി.ബി. ബിനു
വൈക്കം: സുസ്ഥിര വികസനത്തിലൂടെ കേരളം രാജ്യത്തിന് മാതൃകയെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി.ബി. ബിനു പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി പി. പ്രദീപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എല്‍.ഡി.എഫ് മറവന്‍തുരുത്ത് പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം വലിയ പുരോഗതിയാണ് കഴിഞ്ഞ 10 വർഷം കൊണ്ട് കേരളം കൈവരിച്ചത്. അഞ്ചുലക്ഷം കുടുംബങ്ങൾക്ക് വീട് ഉറപ്പാക്കിയ ലൈഫ് പദ്ധതിയുടെ തുടർച്ചയായി ഭവനരഹിതരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇന്ത്യയിൽ ഭവന നിർമാണ പദ്ധതിക്ക് ഏറ്റവും കൂടുതൽ തുക വിനിയോഗിക്കുന്ന സംസ്ഥാനം കേരളമാണ്. എന്നാൽ എല്ലാ നിലക്കും കേരളത്തെ സാമ്പത്തികമായി ഞെരുക്കി ബുദ്ധിമുട്ടിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്. രാജ്യത്തിൻ്റെ ഫെഡറൽ തത്വങ്ങളെയെല്ലാം ലംഘിക്കുന്ന നടപടി സ്വീകരിച്ച കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റെ പ്രവർത്തികളിൽ കാണാൻ സാധിക്കുന്നത്. സംസ്ഥാനത്തെയാകെ വെല്ലുവിളിക്കുന്ന ഈ നിലപാടുകളെയെല്ലാം അതിജീവിച്ചാണ് എൽ.ഡി.എഫ് സർക്കാർ കേരള ജനതയെ ചേർത്തു പിടിച്ചത്. പറഞ്ഞ വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കിയ എൽ.ഡി.എഫ് വീണ്ടും തുടർ ഭരണത്തിലൂടെ ചരിത്രം കുറിക്കുമെന്നും അഡ്വ. വി.ബി ബിനു പറഞ്ഞു. കുലശേഖരമംഗലം കൂട്ടുമ്മേല്‍ നടത്തിയ സമ്മേളനത്തില്‍ എല്‍.ഡി.എഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്റ് പി.വി. ഹരിക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ആര്‍. ശരത് കുമാര്‍, എല്‍.ഡി.എഫ് നേതാക്കളായ ബി. രാജേന്ദ്രന്‍, കെ.എസ്. വേണുഗോപാല്‍, എം.ടി. ജോസഫ്, ടി.എസ്. താജു, മനു സിദ്ധാര്‍ത്ഥന്‍, പി. പ്രീതി, കെ.ബി. രമ, എന്‍. ലാലു, റെജി, പഞ്ചായത്ത് പ്രസിഡന്റ് ആരതി വിനയന്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി റാലി നടന്നു.
Comments ()