മലരിക്കലിനെ വെല്ലുന്ന ആമ്പൽ വസന്തം: സഞ്ചാരികളെ കാത്ത് ഉദയനാപുരത്തെ മാനാപ്പള്ളി പാടം
വൈക്കം: ടൂറിസം സാധ്യതകൾ ഏറെയുള്ള വൈക്കത്ത് അത് പ്രയോജനപ്പെടുത്താനുള്ള ഒട്ടേറെ പ്രകൃതി കാഴ്ചകളുള്ള പഞ്ചായത്താണ് ഉദയനാപുരം.
ആരും അറിയാത്ത ആമ്പൽ കാഴ്ചയൊരുക്കുന്ന ഒരു പാടമുണ്ട് ഉദയനാപുരം മുട്ടുങ്കലിൽ. മാനാപ്പള്ളി പാടത്താണ് മലരിക്കലിന് സമാനമായ ആമ്പൽ വസന്തം വിരിയുന്ന ആ മനോഹര കാഴ്ചയുള്ളത്. 280 ഏക്കറുള്ള വാഴമന മാനാപ്പള്ളി പാടത്തിൻ്റെ ഒരു പ്രദേശമാകെ ഈ ആമ്പൽ പൂക്കാലമാണ് ഇപ്പോൾ. വർഷത്തിൽ ഒരു കൃഷിയിറക്കുന്ന പാടത്ത് ഫെബ്രുവരിയിൽ കൊയ്ത്ത് കഴിഞ്ഞ് ഏതാനും മാസങ്ങളുടെ കാത്തിരിപ്പ് മാത്രം മതി ഈ ആമ്പൽ വസന്തത്തിന്. ആമ്പലുകൾ ഇവിടെ സാധാരണമെങ്കിലും കഴിത്ത രണ്ടു വർഷമായാണ് ഈ പാടത്ത് ഇങ്ങനെ ആമ്പൽ വസന്തക്കാലം വിരിയിക്കുന്നത്. രാവിലെ 9 മണിവരെ ആമ്പലുകൾ ഇങ്ങനെ മനോഹര കാഴ്ചയാകും. വെയിലേറുന്നതോടെ കൂമ്പിയടയും. പിന്നെ വൈകിട്ടോടെ വീണ്ടും മിഴിതുറക്കും. മെയ് മാസം മുതൽ അഞ്ച് മാസത്തോളം ഈ ആമ്പൽപ്പാടം കാഴ്ചയുടെ വിരുന്നൊരുക്കി ഗ്രാമ ചാരുതയിലെ ഉദയവും അസ്തമയവും ആസ്വദിക്കാൻ സന്ദർശകരെ കാത്തിരിക്കും. പാടശേഖര വഴിയുടെ അരികിലായാണ് ഈ ആമ്പൽ പാടമുള്ളത്.

അതുകൊണ്ട് തന്നെ ചിറകളിൽ ചെറുമാടങ്ങളൊരുക്കി ചെറുവള്ളങ്ങൾ സജ്ജമാക്കിയാൽ ഇവിടം സഞ്ചാരികളുടെ കേന്ദ്രമാക്കി മാറ്റാനാവും. നിലവിൽ ആവശ്യമെങ്കിൽ പ്രദേശവാസികൾ വള്ളമൊരുക്കി ആമ്പൽ പാടത്തിലൂടെ സഞ്ചാരം സാധ്യമാക്കുന്നുണ്ട്. എന്നാൽ ത്രിതല പഞ്ചായത്തുകൾ ഇവിടെ സന്ദർശകരെ ആകർഷിക്കാൻ വേണ്ട നടപടിയെടുത്താൽ ഗ്രാമീണ മേഖലയിലെ ജനജീവിതം കൂടി വസന്തത്തിൻ്റെ തീരമണയും... ഒപ്പം ഒരു നാടിൻ്റെ വികസനവും.
മാനാപ്പള്ളി പാടത്തെ ആമ്പൽ വസന്തം കാണുവാൻ
വൈക്കം ക്ഷേത്രത്തിൻ്റെ കിഴക്കേനട വഴി നേരെ യാത്ര ചെയ്ത് വാഴമന മുട്ടുങ്കൽ പാലത്തിന് മുൻമ്പായി വലതു ഭാഗത്തുള്ള ചെറിയ കലുങ്ക് പാലം കടന്ന് നേരെ പോയാൽ ആമ്പൽ പാടത്ത് എത്താനാകും. വൈക്കം നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ ഇവിടെ എത്താം.
തലയോലപ്പറമ്പിൽ നിന്നും വൈക്കത്ത് എത്താതെ തന്നെ വാഴമന വൈക്കം റോഡിലൂടെ 4 കിലോമീറ്ററോളം യാത്ര ചെയ്ത് മുട്ടുങ്കൽ പാലം ഇറങ്ങിയ ഉടനുള്ള ഇടത് ഭാഗത്തെ കലുങ്ക് പാലം കടന്നും മാനാപ്പള്ളി പാടത്തെ ആമ്പൽ വസന്തം കാണാൻ എത്താനാകും.
Comments ()