വൈക്കം - തവണക്കടവ് ഫെറിയിൽ ഇനി കറ്റാമറൈൻ സർവീസ്
വൈക്കം: വൈക്കം - തവണക്കടവ് ഫെറിയിൽ ഇനിമുതൽ സർവീസ് നടത്താൻ തടിബോട്ടില്ല. ഇതുവരെ ഫെറിയിൽ സർവീസ് നടത്തിയിരുന്ന കാലപ്പഴക്കമേറിയ എ.90 നമ്പർ തടി ബോട്ട് സർവീസിന് അനുയോജ്യമല്ലെന്നും ശക്തമായ കാറ്റം മഴയും വരുമ്പോൾ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും പരാതി നാളുകളായി ഉയർന്നിരുന്നു. ഇതേ തുടർന്ന് ബോട്ട് മാറ്റണമെന്ന തീരുമാനം എടുത്തത്. തടിബോട്ടിന് പകരമായി കറ്റാമറൈൻബോട്ടാണ് ഫെറിയിൽ സർവീസ് നടത്തായി വകുപ്പ് എത്തിച്ചിരിക്കുന്നത്. ഇരട്ട എൻജിൻ സംവിധാനമുള്ള കറ്റാമറാൻ ബോട്ട് കഴിഞ്ഞ ദിവസമാണ് എറണാകുളത്ത് നിന്ന് വൈക്കം ജെട്ടിയിൽ എത്തിച്ചത്. യാത്രക്കാരുടെ സുരക്ഷയും സമയ ലാഭവും മുൻനിർത്തി ആധുനിക സൗകര്യങ്ങളോടെ രൂപകൽപ്പന ചെയ്തതാണ് കറ്റാമറൈൻ യാത്രാബോട്ട്. 75 പേർക്ക് ഒരേസമയം ഈ ബോട്ടിൽ യാത്ര ചെയ്യാനാകും. കൂടാതെ ബോട്ടിന് ഇരട്ട എൻജിനുകളുള്ളതിനാൽ, ഒരു എൻജിൻ പ്രവർത്തനരഹിതമായാലും ബോട്ട് സുരക്ഷിതമായി കരയിലെത്തിക്കാനാകും. നിലവിൽ സോളാർ ബോട്ടായ ആദിത്യ ഉൾപ്പെടെ നാല് ബോട്ടുകളാണ് വൈക്കം-തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്നത്. വൈക്കം -തവണക്കടവ് ഫെറിയിലൂടെ ദിവസേന ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നും ആയിരങ്ങളാണ് കായൽ കടക്കുന്നത്. ആറ് രൂപയാണ് യാത്രാനിരക്ക്.