വൈക്കം വേമ്പനാട്ട് കായൽ നീന്തിക്കടന്ന് ഭിന്നശേഷിക്കാരായ 10 കുട്ടികൾ വേൾഡ് റെക്കോർഡിൽ ഇടം നേടി

വൈക്കം: ചരിത്രം കുറിച്ച് ഭിന്നശേഷിക്കാരായ 10 കുട്ടികൾ വൈക്കം വേമ്പനാട്ട് കായലിൻ്റെ 5 കിലോമീറ്ററോളം ദൂരം 2.15 മണിക്കൂർ കൊണ്ട് നീന്തിക്കടന്ന് വേൾഡ് റെക്കോർഡിൽ ഇടം നേടി. കോട്ടയം മീനച്ചിലാറ്റിലാണ് ഈ ഉദ്യമത്തിനായി നാല് വയസ്സു മുതലുള്ള ഭിന്നശേഷിക്കാരായ 10 ഓളം പേർ പരിശീലനം നടത്തിയത്. ശനിയാഴ്ച രാവിലെ 8 ന് ചേർത്തല അമ്പലകടവിൽ നിന്നും ആരംഭിച്ച നീന്തൽ ചേനം-പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ് ഫ്ലാഗ് ഓഫ് ചെയ്തു. 10.40 ഓടെ വൈക്കം ബീച്ചിൽ നീന്തിക്കയറിയ എല്ലാവരെയും സ്വീകരിച്ചു. തുടർന്ന് അനുമോദന സമ്മേളനം അഡ്വ.മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഡിനേറ്റർ അഡ്വ. എ. മനാഫ് അധ്യക്ഷത വഹിച്ചു. പ്രശസ്ത പിന്നണി ഗായകൻ വി. ദേവാനന്ദ് മുഖ്യ പ്രഭാഷണം നടത്തി. ഫാദർ അലൈൻ, ഫയർ & റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ടി. പ്രതാപ കുമാർ, മുഹമ്മദ് ഷിബിൻ, അഭിലാഷ്, രക്ഷാധികാരി അബ്ദുൽസലാം റാവുത്തർ, ചീഫ് കോഡിനേറ്റർ അബ്ദുൽ കലാം ആസാദ് തുടങ്ങിയവർ പ്രസംഗിച്ചു. കായൽ നീന്തിക്കിടന്ന് വേൾഡ് റെക്കോർഡിന് അർഹരായ കുട്ടികളെയും വിവിധ സാംസ്കാരിക കലാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. കുട്ടികളുടെ സുരക്ഷയ്ക്കെത്തിയ റാപിഡ് റെസ്ക്യൂ ഫോഴ്സ് ടീം നന്മക്കൂട്ടം ജലസുരക്ഷാ ബോധവൽക്കരണ ഉപകരണങ്ങളുടെ പ്രദർശനവും, റെസ്ക്യൂ പരിശീലനവും നടത്തി. ഓട്ടിസം, സംസാര, ചലന പരിമിതികൾ, ശാരീരിക വെല്ലുവിളികൾ തുടങ്ങിയ പ്രത്യേക പരിഗണന അർഹിക്കുന്ന ആളുകൾക്ക് ജെ.ആർ.എസ് അക്കാഡമി (സ്വിമ്മിംഗ് തെറാപ്പി) നൽകിയ പരിശീലനമാണ് റെക്കോർഡിൽ എത്തിയത്. സമൂഹത്തിൽ ഒറ്റപ്പെടുത്തി മാറ്റി നിർത്തുന്ന അരക്ഷിതാവസ്ഥയിൽ നിന്ന് കഴിവുകൾ കണ്ടെത്തി ഇവരെ മുഖ്യ ധാരയിലേയ്ക്ക് കൈപിടിച്ച് കൊണ്ടുവരാനുള്ള ശ്രമത്തിൻ്റെ ഭാഗമായി ജീവൻ രക്ഷാ സ്വിമ്മിംഗ് അക്കാദമി എമർജിംഗ് വൈക്കത്തിൻ്റെ സഹകരണത്തോടെയാണ് നീന്തൽ പ്രകടനം സംഘടിപ്പിച്ചത്. മുങ്ങിമരണങ്ങൾ കുറയ്ക്കാൻ എല്ലാവരും നീന്തൽ പഠിക്കണമെന്നും ജലസമൃദ്ധമായ കേരളത്തിന് ജലസാക്ഷരത അനിവാര്യമാണെന്ന മഹത്തായ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഉദ്ദേശ ലക്ഷ്യം. ഗ്രാൻഡ് മാസ്റ്റർ അബ്ദുൽ കലാം ആസാദ്, റെസ്ക്യൂ ട്രെയിനർ ഉമ്മർ റഫീക്ക്, ഡോൾഫിൻ സ്വിമ്മിംഗ് അക്കാദമി നീന്തൽ പരിശീലകൻ ബിജു തങ്കപ്പൻ, റിട്ടേഡ് ഫയർ&റെസ്ക്യൂ സ്റ്റേഷൻ ഓഫീസറും നീന്തൽ പരിശീലകനുമായ ടി. ഷാജികുമാർ, സൈബർ പോലീസ് വിദഗ്ധൻ മുഹമ്മദ് ഷെബിൻ തുടങ്ങിയവർ നേതൃത്വം നൽകി.