പൂക്കളത്തിന് അഴകേകാൻ കളിമണ്ണിൽ ഓണത്തപ്പൻ: പാരമ്പര്യം കൈവിടാതെ ഓമനക്കുട്ടനും കുടുംബവും
വൈക്കം: തിരുവോണനാളിൽ പൂക്കളത്തിലെ സാന്നിദ്ധ്യമാകാൻ ഓണത്തപ്പനെ കളിമണ്ണിൽ മെനഞ്ഞുണ്ടാക്കി വിൽപനയ്ക്കെത്തിക്കുകയാണ് ഒരു കുടുംബം. വൈക്കം തലയാഴം തോട്ടകം ചിറയ്ക്കൽ താഴെ ഓമനക്കുട്ടനും ഭാര്യയുമാണ് കഴിഞ്ഞ 20വർഷമായി ഓണത്തപ്പനെ കളിമണ്ണിൽ മെനയുന്നത് ഇത് മഴക്കാലത്തും ഉണക്കിയാണ് വിൽപനയ്ക്കെത്തിച്ചത്.
തിരുവോണനാളിലും ഉത്രാടത്തിനും തീർക്കുന്ന ഓണപ്പൂക്കളത്തിനൊപ്പമാണ് ഓണത്തപ്പനെ വയ്ക്കുന്നത്. ഓമനക്കുട്ടൻ്റെ മാതാപിതാക്കളായ കൊച്ചുകുട്ടനും തങ്കമ്മയുമാണ് ഓണത്തപ്പനെ ഉണ്ടാക്കിയിരുന്നത്. അവർ മരിച്ചതോടെ പാരമ്പര്യം കാക്കാൻ ഓമനക്കുട്ടൻ ഓണത്തപ്പനെ ഉണ്ടാക്കുകയായിരുന്നു. ഓണനാളിലെ പൂക്കളത്തിന് ഓണത്തപ്പൻ അനിവാര്യമായതിനാൽ ഉണ്ടാക്കിയവ വിറ്റുപോകാൻ പ്രയാസമില്ലെന്ന് ഓമനക്കുട്ടൻ പറയുന്നു.

കളിമണ്ണ് കിട്ടാനുള്ള പ്രയാസവും അമിത വിലയും ഏറെ ബുദ്ധിമുട്ടിച്ചെങ്കിലും ഓണത്തപ്പനെ ഉണ്ടാക്കുന്നത് മുടങ്ങാതിരിക്കാൻ വൻതുക നൽകി ആലുവയിൽ നിന്ന് കളിമണ്ണ് വാങ്ങിയാണ് ഇക്കുറി ഓണത്തപ്പനെ മെനഞ്ഞെടുത്തത്.
Comments ()