ഭൂതങ്കേരി ശ്രീധർമ്മശാസ്താ ക്ഷേത്രക്കുളത്തിന്റെ പുനരുദ്ധാരണം തുടങ്ങി

തലയോലപ്പറമ്പ്: വടയാർ ഭൂതങ്കേരി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ക്ഷേത്രക്കുളത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നവീകരണ നിർമാണോദ്ഘാടനം എസ്.എൻ.ഡി.പി. തലയോലപ്പറമ്പ് യൂണിയൻ പ്രസിഡൻ്റ് ഇ.ഡി. പ്രകാശൻ നിർവഹിച്ചു. പ്രളയത്തിൽ തകർന്ന ക്ഷേത്രക്കുളം പുനരുദ്ധരിക്കാൻ
നവകേരളസദസിലും കരുതലും കൈത്താങ്ങും പരിപാടിയിലും 133-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖാ യോഗം ഭാരവാഹികളും ക്ഷേത്രം ഭാരവാഹികളും നൽകിയ അപേക്ഷകൾ പരിഗണിച്ച് ജലസേചന വകുപ്പ് അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ചെളിയും മണ്ണും നീക്കംചെയ്ത് 19 മീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലും രണ്ടരമീറ്റർ താഴ്ച്ചയിൽനിന്നും ഭൂമിനിരപ്പുവരെ കരിങ്കല്ലുകെട്ടി ഒന്നേകാൽ മീറ്റർ ഉയരത്തിൽ ചുറ്റുമതിൽ നിർമ്മിക്കാനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
വൈക്കം-പാലാ മൈനർ ഇറിഗേഷന്റെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ. കുളത്തിന്റെ നവീകരണ പ്രവർത്തനം പൂർത്തിയാകുമ്പോൾ സമീപപ്രദേശങ്ങളിലെ കിണറുകളുടെ ജലനിരപ്പ് ഉയരുന്നതോടെ വരൾച്ച ഒരുപരിധിവരെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. പ്രദേശവാസികളുടെയും ഭക്തജനങ്ങളുടെയും ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നത്.
സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിച്ച് ജലസേചനവകുപ്പ് മന്ത്രിയും എം.എൽ.എയും ജനപ്രതിനിധികളും അടങ്ങുന്ന വേദിയിൽ ഉദ്ഘാടനം നടത്തുമെന്ന് ക്ഷേത്രംഭാരവാഹികൾ അറിയിച്ചു
എസ്.എൻ.ഡി.പി. ശാഖ പ്രസിഡൻ്റ് എം.എസ്. സനൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ കമ്മിറ്റിയംഗം കെ.ആർ. ചക്രപാണി, വൈസ് പ്രസിഡൻ്റ് കെ.ആർ. പ്രവീൺ, സെക്രട്ടറി എൻ.ആർ. മനോജ്, കമ്മിറ്റി അംഗങ്ങളായ എം.കെ. പങ്കജൻ, ഷീബഅജയൻ, ബിന്ദു മധു, അമ്പിളി തുടങ്ങിയവർ പ്രസംഗിച്ചു.