സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്നു; ഇന്ന് മൂന്ന് പേർക്ക് സൂര്യാതപമേറ്റു
എസ്. സതീഷ് കുമാർ
വൈക്കം: സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്നു. ഇന്ന് മൂന്ന് പേർക്ക് സൂര്യാതപമേറ്റു. കടുത്ത ചൂടിനെ തുടർന്ന് വൈക്കം വെച്ചൂരിൽ നാലുമാസം ഗർഭിണിയായ പശു ഇന്നലെ ചത്തിരുന്നു. ഉഷ്ണതരംഗ സമാന സാഹചര്യമെന്നു അതീവജാഗ്രത പുലർത്തണമെന്നാണ് മുന്നറിയിപ്പ്. മൂന്നാറിൽ അൾട്രാ വൈലറ്റ് ഇൻഡെക്സ് തോത് എട്ടിലെത്തിയതോടെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി. നേരിട്ട് വെയിൽ കൊള്ളരുതെന്നും പുറത്തിറങ്ങുമ്പോൾ തലയും ശരീരവും മറയ്ക്കണമെന്നുമാണ് മുന്നറിയിപ്പ്. കനത്ത ജാഗ്രത വേണമെന്ന് സർക്കാരും നിർദേശം നൽകുന്നുണ്ട്. പകൽ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണമെന്നും സെൽഫ് ലോക്ഡൗൺ ഏർപ്പെടുത്തണമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. സ്ത്രീകളും കുട്ടികളും രോഗികളും പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിന് ആവശ്യത്തിന് വെള്ളവും വിശ്രമവും നൽകണം. 27ന് വേനൽമഴ പ്രതീക്ഷിക്കുന്നെന്നും മന്ത്രി തൃശൂരിൽ അറിയിച്ചു. ചൂടുയരുന്ന സംസ്ഥാനത്ത് സൂര്യാതപത്തിൻ്റെ വാർത്തകളാണ് തുടർച്ചയായി ഉണ്ടാകുന്നത്. തിരുവനന്തപുരം കിളിമാനൂരിൽ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേനാംഗവും കിളിമാനൂർ സ്വദേശിയുമായ ലതികയ്ക്കാണ് പൊളളലേറ്റു. കിളിമാനൂർ ടൗണിലെ കടകളിൽ നിന്ന് പ്ലാസ്‌റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെ ഉച്ചക്ക് 12 മണിയോടെയാണ് ഇവർക്ക് സൂര്യാതപമേറ്റത്. കയ്യിലും കാലിലും കഴുത്തിലും ശരീരത്തും പൊള്ളലേറ്റിട്ടുണ്ട്. പരുക്കേറ്റ ലതികയെ ഉടൻ തന്നെ അടയമൺ കുടുബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിൽസ നൽകി. കൊല്ലം കുന്നിക്കോട് ആണ് വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സൂര്യാതപമേറ്റാണ് മരണമെന്ന് സംശയിക്കുന്നു. ഞാറാക്കാട് തെങ്ങിൻ തറയിൽ ബേബി ഫിലിപ്പ് ആണ് മരിച്ചത്. രാവിലെ വീട്ടിൽ നിന്നും സ്വന്തം വയലിലെ കൃഷിടത്തിലേക്ക് പോയ ബേബി ഫിലിപ്പിനെ പതിനൊന്നര യോടെ വെയിലത്ത് വീണുകിടക്കുന്നതായി കണ്ടെത്തിയിരുന്നു. കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചിരുന്നു. കുന്നിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുന്നയാളാണ് ബേബി. കോഴിക്കോട് താമരശേരിയിൽ നാൽപതുകാരനായ യാവാവിനാണ് പൊള്ളലേറ്റത്. സുജേഷിൻ്റെ കൈക്കും ശരീരഭാഗങ്ങളിലും പൊള്ളലേറ്റു. താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിൽസതേടി. മലപ്പുറം താനൂരിലും യുവാവിന് സൂര്യാതപമേറ്റിട്ടുണ്ട് അട്ടത്തോടിന് സമീപം ജോലി ചെയ്യുന്നതിനിടയിലാണ് പൊള്ളലേറ്റത്. കൈ മുഴുവൻ പൊള്ളി വലിയ കുമിളകൾ നിറഞ്ഞ നിലയിലാണ് ഇയാൾ കുന്നുംപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടി. കോട്ടയം വെച്ചൂർ കൊടുതുരുത്ത് സ്വദേശി ഇളംതുരുത്തിൽ മാർട്ടിന്റെ പത്ത് വയസുള്ള പശുവാണ് ചൂടേറ്റ് ഇന്നലെ ചത്തത്. പതിമൂന്നു ലീറ്റർ പാൽ നൽകിയിരുന്ന പശുവാണ്. ഇന്നലെ സന്ധ്യയ്ക്ക് മൂക്കിൽ നിന്ന് നുരയും പതയും വന്ന് വയറിളകിയതിനെ തുടർന്ന് അവശനിലയിൽ വിറച്ചു വീഴുകയായിരുന്നു.
Comments ()