എസ്. ഹരീഷിന് ബഷീർ പുരസ്കാരം നാളെ സമ്മാനിക്കും
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ പതിനെട്ടാമത് ബഷീർ പുരസ്കാരം നാളെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി തലയോലപറമ്പിൽ സമ്മാനിക്കും. വൈകിട്ട് 4 30ന് ഫ്ലൂട്ട് സംഗീതത്തോടെയാണ് സമ്മേളനത്തിന് തുടക്കമാവുന്നത്. അഞ്ചുമണിക്ക് പുരസ്കാരദാന സമ്മേളനം നടക്കും. ബഷീർ സ്മാരകട്രസ്റ്റ് ചെയർമാൻ പി.കെ. ഹരികുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ട്രസ്റ്റ് സെക്രട്ടറി ഡോ.സി.എം. കുസുമൻ സ്വാഗതം പറയും. ആലംകോട് ലീലാകൃഷ്ണൻ സ്മാരക പ്രഭാഷണം നടത്തും. പുരസ്കാര ജേതാവ് നോവലിസ്റ്റ് എസ്. ഹരീഷ് മറുമൊഴി പ്രഭാഷണം നടത്തും. എസ്. ഹരീഷിൻ്റെ പട്ടുനൂൽ പുഴു എന്ന നോവലിനാണ് പുരസ്ക്കാരം. മനുഷ്യ ജീവിതത്തിന്റെ അഗാധ യാഥാർത്ഥ്യങ്ങൾ ദാർശനികതയോടെ സൂക്ഷ്മമായി ചിത്രീകരിച്ച കൃതിയാണ് പട്ടുനൂൽ പുഴു എന്ന നോവൽ. കെ.സി നാരായണൻ, കെ. പ്രസന്നരാജൻ, റാം മോഹൻ പാലിയത്ത് എന്നിവരാണ് ആണ് അവാർഡ് നിർണയിച്ചത്. 50000 രൂപയും പ്രശസ്തിപത്രവും സി.എൻ. കരുണാകരൻ രൂപകല്പന ഫലകവുമാണ് എസ്. ഹരീഷിന് സമ്മാനിക്കുന്നത്. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും ജീവിതത്തിൽ, മരണത്തിൻ്റെ പ്രാധാന്യം പുതിയ രൂപഘടനയിലൂടെ സൗന്ദര്യാത്മകമായി അവതരിപ്പിക്കാൻ ഈ നോവലിലൂടെ എസ്. ഹരീഷിന് കഴിഞ്ഞിട്ടുണ്ട് എന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തൽ. തലയോലപ്പറമ്പ് ബഷീർ സ്മാരക മന്ദിരത്തിൽ വച്ച് നാളെ നടക്കുന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിക്കുന്നത്. ചടങ്ങിൽ ഡോ.വി.കെ ജോസ്, ടി.എൻ. രമേശൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, ആർ. പ്രസന്നർ എന്നിവർ സംസാരിക്കും.
Comments ()