അപരന്മാർക്കെതിരെ ഹൈക്കോടതി
എറണാകുളം: തിരഞ്ഞെടുപ്പിലെ അപരൻമാർക്കെതിരെ ഹൈക്കോടതി. അപരൻമാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല്ലുന്നതിനാണ്. അപരൻമാരെ നിയോഗിക്കുന്നത് തിരഞ്ഞെടുപ്പിനെ ഇല്ലാതാക്കുന്നുവെന്നും വോട്ടർമാരെ ഇത് ആശയക്കുഴപ്പത്തിലാക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. വോട്ടിങ് മെഷ്യനിൽ തന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ടുള്ള തൃപ്പൂണിത്തുറയിലെ എൻ.ഡി.എ സ്ഥാനാർഥി അഞ്ജലി നായരുടെ ഹർജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ഉണ്ടായത്. അഞ്ജലിയുടെ പരാതി പരിഗണിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും കോടതി നിർദ്ദേശിച്ചു. സ്ഥാനാർത്ഥികൾ അറിയപ്പെടുന്ന പേരിൽ മത്സരിക്കുന്നതല്ലെ ജനാധിപത്യം എന്നും കോടതി. ഒരു സ്ഥാനാർഥിക്കും വോട്ട് നഷ്ടപ്പെടരുതെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.മൂന്ന് മുന്നണികളുടെയും പ്രധാന സ്ഥാനാർഥികൾക്ക് അപര ഭീഷണിയുണ്ട്. അഞ്ജലി പി.വി. എന്നതുമാറ്റി താൻ അറിയപ്പെടുന്ന അഞ്ജലി നായർ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വരണാധികാരിക്ക് അപേക്ഷ നൽകിയിരുന്നു. ഇതിനുള്ള തെളിവുകളും സമർപ്പിച്ചിരുന്നു. ഇതിന് നിയമപ്രകാരം തനിക്ക് അവകാശമുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ തന്റെ പേര് അഞ്ജലി പി.വി. എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടുമില്ല. തുടർന്ന് ഇത് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വരണാധികാരിക്ക് വീണ്ടും അപേക്ഷ നൽകിയെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമൊന്നും അറിയിച്ചില്ല. തുടർന്ന് ചീഫ് ഇലക്ടറൽ ഓഫിസർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ അഞ്ജലി സമീപിച്ചത്. ട്വന്റി 20 സ്ഥാനാർഥിയായാണ് അഞ്ജലി നായർ മത്സരിക്കുന്നത്. സി.പി.എമ്മിന്റെ കെ.എൻ. ഉണ്ണികൃഷ്ണൻ ഇടതു സ്ഥാനാർഥിയും കോൺഗ്രസിന്റെ ദീപക് ജോയി യു.ഡി.എഫ് സ്ഥാനാർഥിയുമാണ്.
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ