കൃഷിയിൽ നൂറുമേനി വിളയിച്ച് കെ.എസ്. വേണുഗോപാൽ

മറവൻതുരുത്ത്: പൊതുപ്രവർത്തനത്തിലെ തിരക്കിനിടയിലും കൃഷിയിൽ നൂറുമേനി വിളയിച്ച് കെ.എസ്. വേണുഗോപാൽ. മറവൻതുരുത്ത് മുൻ പഞ്ചായത്ത് അംഗവും ചെമ്മനാകരി കയർ സംഘം പ്രസിഡൻ്റുമാണ്. മൂന്നുപതിറ്റാണ്ടായി മികച്ച പച്ചക്കറി കർഷകനാണ്. പല തവണ പാട്ടഭൂമിയിൽ വാഴകൃഷി നടത്തിയും വിജയം വരിച്ചിട്ടുണ്ട്. ഇക്കുറി പച്ചക്കറി കൃഷി പരിമിതപ്പെടുത്തി പാട്ടത്തിനെടുത്ത 60 സെൻ്റിൽ നടത്തിയ കപ്പകൃഷി വൻവിജയമായി.1000 ലധികം ചുവട് കപ്പയിൽ പകുതിയോളം വിളവെടുത്തു കഴിഞ്ഞു. 30 രൂപ നിരക്കിൽ കൃഷിയിടത്ത് എത്തി പ്രദേശവാസികൾ കപ്പ വാങ്ങുന്നുണ്ട്. കൃഷി മൂന്നു പതിറ്റാണ്ടു പിന്നിട്ടെങ്കിലും ഇന്നുവരെ കൃഷിമൂലം കൈപൊള്ളിയിട്ടില്ലെന്ന് വേണുഗോപാൽ പറയുന്നു. മറവൻതുരുത്തിലെ കൊടുപ്പാടം പച്ചക്കറി കൃഷിയുടെ നാടാണ്. അവിടെ താമസിച്ചിരുന്ന കാലത്താണ് പച്ചക്കറി കൃഷിയോടു ആഭിമുഖ്യം തോന്നിയത്. പാടത്തും പറമ്പിലും പച്ചക്കറിയും വാഴയും കൃഷി ചെയ്തു മികച്ച വിളവ് നേടി. കഴിഞ്ഞ വർഷം ഓണക്കാലത്ത് കുമ്പളം, വെള്ളരി, വഴുതന, പടവലം, വെണ്ട, പയർ തുടങ്ങിയ പച്ചക്കറികൾ ആണ് കൃഷി ചെയ്തത്. വിഷരഹിതമായ പച്ചക്കറി കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ വഴി മിതമായ നിരക്കിൽ പ്രദേശവാസികൾക്ക് നൽകിയിരുന്നു. ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം രാപ്പകൽ മുഴുകുമ്പോഴും തളരാതിരിക്കുന്നത് കൃഷി പകരുന്ന ഊർജം മൂലമാണെന്ന് വേണുഗോപാൽ പറയുന്നു.