മാർഗഴി കലശം നാളെ സമാപിക്കും
ആർ. സുരേഷ്ബാബു
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന മാർഗഴി കലശം നാളെ സമാപിക്കും. തിരുവിതാംകൂർ മഹാരാജാവിന്റ കല്പനയാൽ നടത്തിയിരുന്ന കല്പിച്ചു കലശം എന്നറിയപ്പെടുന്ന മാർഗഴി കലശത്തിന്റെ സമാപന നാളിൽ രാവിലെയും വൈകിട്ടും ആനപ്പുറത്ത് എഴുന്നള്ളിപ്പ് ഉണ്ടാവും.
30 ന് രുദ്ര പൂജയും 31ന് ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഉദയാസ്തമന പൂജയും നടത്തും. തന്ത്രിമാരായ ഭദ്രകാളി മാറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, മേൽ ശാന്തിമാരായ ടി.ഡി. നാരായണൻ നമ്പൂതിരി, ടി.എസ്. നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, അനൂപ് നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും.
പരശുരാമാനാൽ നിശ്ചയിക്കപ്പെട്ട ആട്ടവിശേഷങ്ങളിൽ പ്രാധാന്യമേറിയ മാർഗഴികലശം മാർഗഴി മാസത്തിലാണ്.
തിരുവിതാംകൂർ മഹാരാജാവിന്റ ജന്മനക്ഷത്രം ആദിയിലോ അന്ത്യത്തിലോ വരത്തക്ക വിധമാണ് കലശം നടത്തിവരുന്നത്. മണ്ഡപത്തിൽ വെള്ളിക്കുടത്തിൽ ബ്രഹ്മകലശവും വലിയ ചെമ്പ് അണ്ഡാവിൽ ജല ദ്രോണിയും പൂജിച്ച് നിത്യേന നൂറ്റിയൊന്ന് കലശം അഭിഷേകം ചെയ്ത് പത്തു ദിവസം കൊണ്ടു് പൂർത്തിയാക്കുന്നതാണ് മാർഗഴി കലശം.