മുളക്കുളം ചന്തപ്പാലം റോഡും വടയാർ മുട്ടുചിറ റോഡും ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യം
തലയോലപ്പറമ്പ്: തലയോലപ്പറമ്പിലെ മുളക്കുളം ചന്തപ്പാലം റോഡും വടയാർ മുട്ടുചിറ റോഡും ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ശനിയാഴ്ച അനിശ്ചിതകാല സമരപ്രഖ്യാപനം നടത്തുന്നു. നാല് വർഷമായി പണിപൂർത്തീകരിക്കാത്ത ഈ റോഡുകളിൽ യാത്രാ ദുരിതവും അപകടവും ഒഴിവാകാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നത്.
നിർമാണ പ്രതിസന്ധി നേരിട്ടതോടെ റോഡിൽ കുഴികളും പാതി പണിത കോൺക്രീറ്റ് കമ്പികളും സൃഷ്ടിക്കുന്നഅപകടങ്ങളെ തുടർന്ന് പ്രതിഷേധമുയർന്നപ്പോൾ അറ്റകുറ്റ പണികൾക്ക് ഒന്നരക്കോടി രൂപ അനുവദിച്ചിരുന്നു. ആ തുക ഉപയോഗിച്ച് നടത്തിയ പണികളും ഫലം കണ്ടില്ല. റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞ് പഴയ സ്‌ഥിതിയിലായി. ഇരുപത്തി മൂന്ന് കിലോമീറ്റർ ദൂരമുള്ള മുളക്കുളം ചന്തപ്പാലം, വടയാർ മുട്ടു ചിറ റോഡിൻ്റെ നിർമാണത്തിന് 112 കോടി രൂപയായിരുന്നു അനുവദിച്ചത്. റീബിൽഡ് കേരള പദ്ധതിയിൽ ജർമൻ സാമ്പത്തിക സഹായത്തോടെയായിരുന്നു റോഡ് നിർമ്മാണം തുടങ്ങിയത്. കെ.എസ്.ടി.പിക്കായിരുന്നു നിർമാണ ചുമതല. രണ്ടു വർഷമായിരുന്നു കരാർ കാലാവധി. എന്നാൽ പണം കിട്ടാതെ വന്നതോടെ കരാറുകാരൻ പണി ഉപേക്ഷിച്ചു. ഉണ്ടായിരുന്ന റോഡ് പൊളിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും നിർമാണത്തിന്റെ ഇരുപത്തഞ്ച് ശതമാനം മാത്രമാണ് പൂർത്തീകരിക്കാൻ സാധിച്ചത്. റോഡ് പണിക്കായി നിർത്തിവച്ച ബസ് ഗതാഗതം ഇതുവരെ പൂർണമായി പുനസ്ഥാപിക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല. പിറവം റോഡ് റെയിൽവേ സ്‌റ്റേഷൻ, പഞ്ചായത്ത് ഓഫിസ്, ആശുപത്രി, സ്കൂളുകൾ, കെ.പി.പി.എൽ, വിവിധ സർക്കാർ ഓഫീസുകൾ, കച്ചവട സ്‌ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട ജനങ്ങളുടെ ഏക യാത്രാമാർഗ്ഗം കൂടിയാണ് നാലു വർഷമായി അടഞ്ഞത്. കരാറുകാരൻ ഉപേക്ഷിച്ച് പോയി പാതി വഴിയിൽ മുടങ്ങിയ റോഡാണ് നിലവിൽ നാടിന് ദുരിതമായി കിടക്കുന്നത്. ഇനിയും നിർമാണത്തിന് കാലതാമസമുണ്ടായാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് തീരുമാനം. ഇതിൻ്റെ ഭാഗമായാണ് 24 ശനിയാഴ്ച തലയോലപ്പറമ്പിൽ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി സമരപ്രഖ്യാപനം നടത്തുന്നത്.
Comments ()