കേരളത്തിൻ്റെ വികസനത്തിന് തടസം മാറി മാറി വരുന്ന എൽ.ഡി.എഫും യു.ഡി.എഫും: രേഖാ ഗുപ്ത
തലയോലപ്പറമ്പ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരതം വികസനത്തിൽ മുന്നേറുമ്പോൾ കേരളത്തിൽ മാത്രം യാതൊരു വികസനവും നടക്കുന്നില്ലെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. തലയോലപ്പറമ്പിൽ എൻ.ഡി.എ മഹിളാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കെ. അജിത്ത് കേരളത്തിൻ്റെയും വൈക്കത്തിൻ്റെയും വികസനത്തിന് വേണ്ടിയാണ് മുന്നണി ബന്ധം പോലും ഉപേക്ഷിച്ചതെന്നും നാടിൻ്റെയും ദളിതരുടെയും ഉന്നമനം ആഗ്രഹിക്കുന്ന അദ്ദേഹത്തെപ്പോലെയുള്ള ആളുകൾ എൻ.ഡി.എയിലേക്ക് വന്നതെന്നും കേരളത്തിൽ മാറി മാറി ഭരണം നടത്തുന്ന എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ ഭരണം കിട്ടിക്കഴിഞ്ഞാൽ അഴിമതിക്ക് വേണ്ടിയാണ് അവസരം ഉപയോഗിക്കുന്നതെന്നും അവർ പറഞ്ഞു.

വേണ്ടത്ര തൊഴിലവസരമില്ലാത്തതിനാൽ കേരളത്തിലെ യുവാക്കൾ വിദേശത്തേക്ക് കടക്കുകയാണെന്നും രേഖാ ഗുപ്ത പറഞ്ഞു. പ്രീതി നടേശൻ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിൽ കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്നും, പ്രകൃതിയെ സംരക്ഷിക്കുവാൻ പോലും അറിയാത്ത മുന്നണികളാണ് കേരളം ഭരിക്കുന്നതെന്നും പ്രീതി നടേശൻ പറഞ്ഞു. പട്ടാളക്കാർക്ക് ആയുധം വാങ്ങാൻ പണമില്ലാതിരുന്ന കാലഘട്ടത്തിൽ നിന്നും അത്യാധുനിക ഉപകരണങ്ങൾ വാങ്ങുവാനും ലോകത്തിന് മുന്നിൽ തല ഉയർത്തി നിൽക്കാൻ കഴിയുന്നതും ലോക രാഷ്ട്രങ്ങളിൽ പ്രധാനമന്ത്രിയുടെ സ്വീകാര്യത കൊണ്ടാണ്. പാവപ്പെട്ട വിദ്യാർഥികൾ ഉൾപ്പടെയുള്ളവർക്ക് വേണ്ടിയുള്ള പദ്ധതി നടപ്പാക്കാതെ കേന്ദ്ര ഗവൺമെൻ്റിൻ്റെ പല പദ്ധതികളും പേര് മാറ്റി സ്വന്തം പദ്ധതി ആക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്നും പ്രീതി നടേശൻ പറഞ്ഞു. ലേഖ കെ.കെ. അദ്ധ്യക്ഷത വഹിച്ചു, ശ്യാമള എസ്. കുന്തർ, എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്ത്, ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ, ശ്യാമള എസ്. കുന്ദർ, പി.ആർ. രജനി, വി. അമ്പിളി, ജയശ്രീ രാജീവ്, ദീപാ അനിൽകുമാർ, സുലേഖ എം.എ, രഞ്ജിത കൃഷ്ണകുമാർ, മഞ്ജു സുരേഷ് എന്നിവർ സംസാരിച്ചു. സംഗമത്തിന് മുന്നോടിയായി പള്ളിക്കല ജംഗ്ഷനിൽ നിന്നും സെൻട്രൽ ജംഗ്ഷനിലേക്ക് മഹിളാറാലി നടന്നു.
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ