ഓരുവെള്ളം കയറി കൃഷി നശിച്ചു
എസ്. സതീഷ്കുമാർ
വൈക്കം: മറവൻതുരുത്തിൽ കൊടുപ്പാടത്ത് ഓരുവെള്ളം കയറി കൃഷി നശിച്ചു. ഓരുവെള്ളം തടയുന്നതിന്
അധികൃതർ ഓരുമുട്ട് സ്ഥാപിക്കാതിരുന്നതാണ്
കൃഷിനാശത്തിനു കാരണമെന്നാണ് പരാതി. കൃഷിയിടത്ത് നിന്ന്ഒരു കിലോമീറ്റർ അകലെയുള്ള വേമ്പനാട്ടു കായലിൽ നിന്നു ഒരു വെള്ളം കയറിയതാണ് കർഷകർക്ക് വിനയായത്. വേമ്പനാട്ടുകായലിൽ ഓരു വെള്ളം എത്തുമ്പോൾ തണ്ണീർമുക്കം ബണ്ട് അടക്കുന്നതിന് മുമ്പായി ഇടിയോടി ക്ഷേത്രത്തിന് സമീപത്തെ നാട്ടുതോട്ടിൽ ഓരുമുട്ട് സ്ഥാപിക്കാതിരുന്നതാണ് വിളകൾ കരിയാൻ കാരണമെന്ന് കർഷകർ പറഞ്ഞു.
ഓരുമുട്ട് സ്ഥാപിക്കണമെന്ന് കർഷകർ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ തയ്യാറില്ലെന്നാണ് ആക്ഷേപം. രണ്ടേക്കറിൽ പാട്ട കൃഷി നടത്തിയ മറവൻതുരുത്ത് കൊച്ചങ്ങാടി അരുൺഭവനിൽ രാജപ്പൻ്റെ പാവൽ, കോവൽ കൃഷി വിളവെടുപ്പ് ആരംഭിച്ച് ഇരുപതാം ദിവസമാണ് ഓരു കയറി പൂർണമായി കരിഞ്ഞു പോയത്. പാവലിനും കോവലിലും പുറമെ പടവലം, പയർ, കുമ്പളം, കപ്പ, ചേന, വാഴ തുടങ്ങിയവയും ഓരുജലം മണ്ണിൽ കലർന്നതിനെ തുടർന്ന് നശിക്കുമെന്ന് കർഷകൻ പറഞ്ഞു. കൃഷിയ്ക്കായി 25 മീറ്റർ വിസ്തൃതിയിൽ തീർത്ത മൂന്ന് പന്തലുകൾക്ക് മാത്രം രാജപ്പന് 50,000രൂപയിലധികം ചെലവായി. മുപ്പത്തി അഞ്ച് കിലോ പാവയ്ക്കയും അത്ര തന്നെ കോവയ്ക്കയും ഒന്നിടവിട്ട ദിവസം വിളവെടുത്ത് വരുന്നതിനിടയിലായിരുന്നു ഈ തിരിച്ചടി. ഇവിടെ മാത്രം നൂറ് ചുവട് പാവലും മുപ്പത് ചുവട് കോവലും ഓരുകയറി കരിഞ്ഞു പോയിട്ടുണ്ട്. രാജപ്പന് പുറമെ പുളിക്കിയിൽ സുരേന്ദ്രൻ, തേവടിയിൽ ബേബി, ജയൻ പട്ടറയ്ക്കൽ, മാന്താനറയിൽ ബൈജു, ചെമ്പാവുതറയിൽ ബിജു, അമ്പാടിയിൽ മോഹനൻ, നളന്ദയിൽ സുന്ദരൻ തുടങ്ങി 30ഓളം സമ്മിശ്ര കർഷകർക്കാണ് ഓര് വെള്ളം നാശം വിതച്ചത്.
Comments ()