പാർക്ക് ആൻഡ് ഗ്രീൻ പ്ലേസ്പദ്ധതി അട്ടിമറിക്കാൻ നഗരസഭ നീക്കം നടത്തുന്നതായി പരാതി
എസ്. സതീഷ്കുമാർ
വൈക്കം: കെ.വി. കനാലിന്റെ തീരത്ത് കേന്ദ്ര സർക്കാർ അമൃത് പദ്ധതിയിൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പാർക്ക് ആൻഡ് ഗ്രീൻ പ്ലേസ് പദ്ധതി അട്ടിമറിക്കാൻ നഗരസഭ നീക്കം നടത്തുന്നതായി പരാതി.
കെ.വി കനാലിന്റെ അരികിൽ തുടങ്ങിയ പദ്ധതി പ്രവർത്തനങ്ങൾ നഗരസഭ ചെയർമാൻ അബ്ദുസ്സലാം റാവുത്തർ ഇടപെട്ട് നിർത്തിവയ്പ്പിച്ചെന്നാണ് ആക്ഷേപം. ബി.ജെ.പി അംഗത്തിൻ്റെ മുൻ വാർഡിൽ തുടങ്ങിയ പദ്ധതിയുടെ ശുചീകരണ ശനിയാഴ്ച തുടങ്ങിയ ജോലിയാണ് നഗരസഭ ചെയർമാൻ ഇടപെട്ട് തടഞ്ഞതെന്നാണ് ആക്ഷേപം. കെ വി കനാലിന്റെ വടക്കുഭാഗം സൗന്ദര്യവൽക്കരിക്കുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചത്.എന്നാൽ കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് ഇത് മറ്റ് മൂന്ന് വാർഡുകളിലേക്കും പദ്ധതി വീതിച്ചു നൽകിയിരുന്നു. ഇതിൽ ആറാട്ടുകുളങ്ങരയിലെ റോഡ് അരികിൽ ടൈൽ ഇടുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇതിനിടെ പദ്ധതി റദ്ദ്ചെയ്ത് പുതിയ പദ്ധതിയാക്കാനാണ് പണി നഗരസഭ തടസ്സപ്പെടുത്തിയതെന്നാണ് ബി.ജെ.പി അംഗം ആക്ഷേപിക്കുന്നത്. പണി തുടങ്ങിയതിന് റിവൈസ് ചെയ്യാൻ കഴിയാത്തതിനാൽ റദ്ദ് ചെയ്ത് പുതിയ പദ്ധതി ആവിഷ്കരിക്കേണ്ടിവരും. ഇത് പദ്ധതിയെ അട്ടിമറിക്കാൻ ഉള്ള നീക്കമാണെന്നാണ് ആക്ഷേപം. അതേസമയം നിലവിലെ വാർഡ് അംഗത്തെയൊ നഗരസഭയെയൊ അറിയിക്കാതെ ജോലി തുടങ്ങിയന്നും അതുകൊണ്ടാണ് പണി നിർത്തിയതെന്നുമാണ് നഗരസഭ ചെയർമാൻ്റെ വിശദീകരണം. ഉദ്യോഗസ്ഥരടക്കം നഗരസഭ അംഗങ്ങളുമായി ആലോചിച്ച് പഠിച്ച് പദ്ധതി നടപ്പാക്കുമെന്നും അയ്യരുകുളങ്ങരയിൽ ഇട്ട ടൈലുകളുടെ ഗുണനിലാവരത്തെ പറ്റി പരാതി ഉണ്ട്. അഴിമതി നടത്താനാണ് ബി.ജെ.പി അംഗത്തിൻ്റെ ശ്രമമെന്നുമാണ് ചെയർമാൻ്റെ വിശദീകരണം. എന്തായാലും അടുത്ത ദിവസം നഗരസഭക്ക് മുന്നിൽ പ്രതിഷേധിക്കാനാണ് ബി.ജെ.പി യുടെ തീരുമാനം. 58 ലക്ഷം രൂപയുടെ കേന്ദ്ര പദ്ധതിയെ ചൊല്ലിയാണ് പുതിയ വിവാദം ഉയരുന്നത്.