നാടിൻ്റെ ചരിത്രത്തിന് തിലകമാകണം വികസനം
നിയമസഭാ തിരഞ്ഞെടുപ്പിൽ വൈക്കത്ത് മാറ്റുരയ്ക്കുന്ന മുന്നണികളോട് വോട്ടർമാർ പറയുന്നു
പ്രദീപ് മാളവിക(സംഗീത നാടക അക്കാദമി അവാർഡ് ജേതാവ്)
ഒട്ടേറെ കലാ സാഹിത്യ സംസ്കാരിക നായകന്മാർക്ക് ജന്മം കൊടുത്തിട്ടുള്ള നാടാണ് വൈക്കം. ഭാരതത്തിലെ തന്നെ ഏറ്റവും വലിയ സമരേതിഹാസമായ വൈക്കം സത്യഗ്രഹ ഭൂമി. പൗരാണികതയുടെ ഗന്ധമുള്ള ക്ഷേത്രനഗരി.ചരിത്രവും പൗരാണികതയും ഇഴചേരുന്നതിനാൽ തന്നെ വൈക്കത്തിൻ്റെ വികസന സാദ്ധ്യതകളും ഏറെയാണ്. വൈക്കത്ത് ഒരുപാട് വ്യവസായങ്ങൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സദ്ധ്യതയുണ്ട്. സംസ്കാരികമായി ഉയരത്തിൽ ആണെങ്കിലും ഒരു സിനിമ തിയേറ്റർ പോലും വൈക്കത്തില്ലായിരുന്നു. എന്നാൽ അതിന് ആശ്വാസമായി രണ്ട് തിയേറ്ററുകളുടെ നിർമ്മാണം ആറാട്ടുകുളങ്ങരയിൽ പൂർത്തിയായി കൊണ്ടിരിക്കുന്നു. അന്നും ഇന്നും ഇല്ലാത്തത് കലാപരിപാടികളും സംസ്കാരിക സമ്മേളനങ്ങളും നടത്തുവാൻ പറ്റിയ ആഡിറ്റേറിയങ്ങളോ തുറന്ന സ്റ്റേജുകളോ ആണ്. വാടകയ്ക്ക് കൊടുക്കുന്ന സ്വകാര്യ വ്യക്തികളുടെ ആഡിറ്റേറിയങ്ങളും ശബ്ദക്രമീകരണം ശരിയല്ലാത്തത് കൊണ്ട് കലാപരിപാടികൾക്ക് പറ്റിയതല്ല. ഇത് സംസ്കാരികമായി വൈക്കത്തിന്റെ വലിയോരു കുറവാണ്. കെ.എസ്.ആർ.ടി.സിയും ബോട്ട് സർവ്വീസും കുഴപ്പമില്ലാതെ പോകുന്നു എങ്കിലും രാത്രി 10 മണി കഴിഞ്ഞാൽ ജില്ലാ ആസ്ഥാനത്തുനിന്നും ബസ്സുകൾ വളരെ കുറവാണ്. ദിർഘദൂര യാത്ര ചെയ്ത് കോട്ടയത്ത് രാത്രി വൈകി എത്തിയാൽ വൈക്കത്തിന് വരാൻ ടാക്സിയെ ആശ്രയിക്കണം.
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ