പുഴ സംരക്ഷണ സേനയുടെ പ്രവർത്തനം തുടങ്ങി
വൈക്കം: മൂവാറ്റുപുഴയാറിലെ മാലിന്യം നീക്കി പുഴയെ സംരക്ഷിക്കാൻ ഉദയനാപുരം പഞ്ചായത്തിൽ പുഴ സംരക്ഷണ സേനയുടെ പ്രവർത്തനം തുടങ്ങി. പഞ്ചായത്തിലെ ആദ്യപുഴ സംരക്ഷണ സേനയുടെ പ്രവർത്തനങ്ങൾ വടയാർ മുട്ടുങ്കലിൽ തുടങ്ങി. മുണ്ടാർ വരെയുള്ള നാല് കിലോമീറ്റർ ഭാഗത്തെ പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ആദ്യഘട്ടത്തിൽ നീക്കുന്നത്.
പതിനെട്ട് വാർഡുകളുള്ള പഞ്ചായത്തിൽ 15 വാർഡുകളിലാണ് പുഴ സംരക്ഷണ സേന രൂപീകരിക്കുന്നത്. പ്രദേശവാസികളെ ഉൾപ്പെടുത്തി അൻമ്പത് പേരടങ്ങുന്നതാണ് സേന.പഞ്ചായത്തിൽ മൂവാറ്റുപുഴയാറിൻ്റെ സമീപത്തെ പതിനഞ്ച് വാർഡുകളിലും പുഴ സംരക്ഷണ സേന രൂപീകരിക്കനാണ് തീരുമാനം. എട്ടാം വാർഡിൽ രൂപീകരിച്ച പുഴ സംരക്ഷണ സേന മുട്ടുങ്കൽ മുതൽ മുണ്ടാർ വരെയുള്ള പുഴയിലെ നാല് കിലോമീറ്റർ ഭാഗത്തെ മാലിന്യം നീക്കി തുടങ്ങി. വള്ളത്തിലും ബോട്ടിലുമായി സഞ്ചരിച്ചാണ് സേനാഗംങ്ങൾ പുഴയിലെ മാലിന്യം പെറുക്കിയെടുക്കുന്നത്. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യമടക്കം ചാക്കുകളിലാക്കി പഞ്ചായത്തിന് കൈമാറും. ഹരിത കർമ്മസേനയുടെ പ്രവർത്തകർക്കാണ് മാലിന്യം സർക്കാർ സംവിധാനത്തിലൂടെ സംസ്ക്കരിക്കാനുള്ള ചുമതല. സൗജന്യമായാണ് പുഴ സംരക്ഷണ സേനയുടെ സേവനം. മാലിന്യനീക്കുന്ന തുടർപ്രവർത്തനവും മാലിന്യം തള്ളൽതടയാനുള്ള ശ്രമങ്ങളും പുഴ സംരക്ഷണ സേനയുടെ പ്രവർത്തന ഭാഗമായി ഉണ്ടാകും. പുഴ ശുചീകരണ പ്രവർത്തനത്തിനൊപ്പം വരും നാളുകളിൽ പുഴയോരത്ത് കണ്ടൽകാടുകൾ സൃഷ്ടിക്കാനുള്ള പഞ്ചായത്ത് പദ്ധതിയും പുഴ സംരക്ഷണ സേനയുടെ ഭാഗമായി തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു പറഞ്ഞു. സേനയുടെ ശുചീകരണം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജുവാണ് ഉദ്ഘാടനം ചെയ്തത്. വികസനകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ കെ. ദീപേഷ് അദ്ധ്യക്ഷത വഹിച്ചു. തീര സംരക്ഷണ സേനാ ക്യാപ്റ്റൻ ശ്രീകുമാർ ടി.പി., വൈസ് ക്യാപ്റ്റൻ അനി മുട്ടും പുറത്ത്, ഷാബിൻ കെ.പി., ജിതേഷ് എം.ജി., മനീഷ് കെ.എ., രഞ്ജിത്ത് എം.ജി തുടങ്ങിയവർ പുഴ ശുചീകരണത്തിന് നേതൃത്വം നൽകി
Comments ()