കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി
എസ്. സതീഷ്കുമാർ
വൈക്കം: കന്നാസുകളിൽ പെട്രോൾ നൽകാത്തത് ചെറുകിട കർഷകരെയും മത്സ്യകക്ക തൊഴിലാളികൾക്കു തിരച്ചടിയാകുന്നു. ഉൾപ്രദേശങ്ങളിൽ തരിശുനിലങ്ങൾ വെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കി പച്ചക്കറി കൃഷി നടത്തുന്ന കർഷകർക്കടക്കം
ചെറുകിട പാട്ടകർഷകരടക്കം കൃഷിയിടങ്ങളിൽ ജലസേചനം നടത്താൻ മോട്ടോറുകളുമായി പമ്പിൽ പോയി പെട്രോൾ നിറക്കേണ്ട നിലവിലെ സ്ഥിതിയാണ് കർഷകരെ വലക്കുന്നത്.
വൈക്കത്ത് പതിറ്റാണ്ടുകളായി പച്ചക്കറി വിളയിക്കുന്ന സുന്ദരൻ നളന്ദ ദിവസേന കൃഷി നനക്കാൻ പെട്രോൾ വാങ്ങാൻ പോകുന്നത് ഓട്ടോയിൽ മോട്ടോർ കയറ്റിയാണ്. മോട്ടോറും ഓട്ടോയിൽ കയറ്റി പെട്രോൾ പമ്പിലെത്തിയാണ് ഇവർ ഇങ്ങനെ പച്ചക്കറി വിളയിക്കുന്നത്. കുപ്പിയിലും കന്നാസിലും പെട്രോൾ നൽകാത്തതാണ് ചെറുകിട കർഷകരെ ഇങ്ങനെ വലക്കുന്നത്. 100 രൂപക്കും 200 രൂപക്കും പെട്രോൾ വാങ്ങി കൃഷിയിടത്തിൽ മോട്ടോറിൻ്റെ സഹായത്തോടെ നനച്ച് കൃഷി നടത്തുന്ന കർഷകർക്ക് കൃഷി തുടരാൻ ഇനി പെടാപ്പാട് പെടണം. മാത്രവുമല്ല അധിക ചെലവും താങ്ങണം. ഇപ്പോൾ പെട്രോളിന് നൽകുന്നതിൻ്റെ ഇരട്ടിതുക ഓട്ടോകൂലി നൽകിയാണ് കർഷകർ എൻഞ്ചിൻ പമ്പിലെത്തിച്ച് പെട്രോൾ നിറച്ച് ഇങ്ങനെ വിളവെടുക്കുന്നത്. കുപ്പിക്കും കന്നാസിനും പകരമായി ലോഹനിർമിതമായ കന്നാസിൽ കർഷകർ പെട്രോൾ വാങ്ങണമെന്നാണ് നിർദ്ദേശം. എന്നാൽ നൂറ് രൂപയുടെ പെട്രോൾ ദിവസം വാങ്ങാൻ ലോഹത്തിൽ നിർമിച്ച കന്നാസിന് 7000 രൂപ മുടക്കണമെന്ന് കർഷകർ പറയുന്നു.

മറവൻതുരുത്ത് കുലശേഖരമംഗലം കൊടുപ്പാടം, ചെമ്മനാകരി തുടങ്ങിയ സ്ഥലങ്ങളിലെ പാട്ടകർഷകർ പമ്പിലെത്തി മോട്ടോറിൽ 200 രൂപക്ക് പെട്രോൾ നിറക്കാൻ വാങ്ങാൻ 200 രൂപ വാഹനകൂലി നൽകേണ്ട സ്ഥിതിയാണ്. രണ്ട് ലിറ്റർ പെട്രോൾ ഉപയോഗിച്ച് ഇവർക്ക് രണ്ട് ദിവസം കൃഷിയിടം നനയ്ക്കാനാകും. മഴ ലഭിക്കുന്ന മാസം 10 തവണയും മഴ ലഭിക്കാത്ത മാസം 15 ദിവസവും എഞ്ചിൻ ഇങ്ങനെ പമ്പിലെത്തിച്ച് പെട്രോൾ നിറയ്ക്കേണ്ട സ്ഥിതിയിലാണ് കർഷകർ. കർഷകർക്ക് പുറമെ ഹൗസ് ബോട്ടുകാർ, എഞ്ചിൻ ഘടിപ്പിച്ച വളളങ്ങളിൽ മത്സ്യ ബന്ധനത്തിനും കക്കാവാരാനും പോകുന്ന തൊഴിലാളികൾക്കും കുപ്പികളിലും കന്നാസിലും പെട്രോൾ ലഭിക്കാത്തത് മേഖലയിൽ വലിയ പ്രതിസന്ധിയുണ്ടാക്കു ന്നുവെന്നാണ് ആക്ഷേപം.

കർഷകർക്കും മൽസ്യ, കക്കാ തൊഴിലാളികൾക്കും വിനോദ സഞ്ചാരമേഖലയിലുള്ളവർക്കും ബന്ധപ്പെട്ട വകുപ്പ് തല ഉദ്യോഗസ്ഥരുടെ അനുമതി പത്രത്തിൻ്റെ അടിസ്ഥാനത്തിൽ കുപ്പിയിലും കന്നാസിലും പെട്രോൾ ലഭ്യമാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Comments ()