വടയാർ മേജർ ഇളങ്കാവ് ദേവീക്ഷേത്രത്തിൽ കൊടിയേറി
ചന്ദ്രഗ്രഹണം മൂലം ആറാട്ട് ക്ഷേത്രക്കടവിൽ
തലയോലപ്പറമ്പ്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വടയാർ മേജർ ഇളങ്കാവ് ദേവീക്ഷേത്രത്തിൽ ചൊവ്വാഴ്ച രാവിലെ 9.30 നും 10.30 മധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ കൊടിയേറി.
തന്ത്രി മനയത്താറ്റ് മനയ്ക്കൽ ചന്ദ്രശേഖരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. മാർച്ച് മൂന്നിനാണ് ആറാട്ട്.
ദേവസ്വം ബോർഡിൻ്റെയും ക്ഷേത്രോപദേശക സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് ഉത്സവം.
കഥകളിയും, നാടകവും, നാടൻ പാട്ടും, ഗാനമേളയും തുടങ്ങി വിവിധ പരിപാടികൾ കലാമണ്ഡപത്തിൽ നടക്കും.
ആറാട്ട് ദിനമായ മാർച്ച് മൂന്ന് ചൊവ്വാഴ്ച ചന്ദ്രഗ്രഹണം വരുന്നതിനാൽ അന്നേദിവസം വൈകിട്ട് ഏഴുമണിക്കു ശേഷമേ ക്ഷേത്രനട തുറക്കുകയുള്ളൂ.
തുടർന്ന് ഗ്രഹണ പ്രായശ്ചിത്തം, പുണ്യാഹം മുതലായ താന്ത്രിക ചടങ്ങിനു ശേഷം കൊടിയിറക്ക് ആറാട്ട് എന്നിവ നടക്കും. തന്ത്രി നിശ്ചയപ്രകാരം ആറാട്ട് ക്ഷേത്രക്കടവിൽ തന്നെ ആയിരിക്കും.
വെട്ടിക്കാട്ട് മുക്കിലെ ആറാട്ടുകടവിലാണ് സാധാരണ ആറാട്ട് നടക്കാറുള്ളത്.
ഇതിനു മുൻപ് കോവിഡ് കാലത്ത് ഒരുതവണ ക്ഷേത്രക്കടവിൽ ആറാട്ട് നടത്തിയിരുന്നു. ചന്ദ്രഗ്രഹണം മൂലം ആദ്യമായാണ് ആറാട്ട് ക്ഷേത്രക്കടവിലേക്കു മാറ്റുന്നത്.