ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമറ്റ് കൊണ്ടുള്ള അടിയിൽ കാൽ ഒടിഞ്ഞു
മറവൻതുരുത്ത്: റോഡിലെ തർക്കത്തെത്തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. മർദ്ദനത്തിൽ ഓട്ടോ ഡ്രൈവർ മറവൻതുരുത്ത് ഇലവുംപറമ്പിൽ ഇ.ആർ. അരുണിന്റെ (30) കാൽ ഒടിഞ്ഞു. സംഭവത്തിൽ സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവാക്കൾക്കെതിരെ പോലീസ് നടപടിയെടുത്തു. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ മറവൻതുരുത്ത് പഞ്ചായത്ത് ജംഗ്ഷനിലായിരുന്നു സംഭവം. പാലാംകടവ് ഭാഗത്തുനിന്നും വരികയായിരുന്ന അരുൺ, പഞ്ചായത്ത് ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിലേക്ക് വാഹനം തിരിക്കാൻ ശ്രമിക്കുന്നതിനിടെ പിന്നാലെ സ്കൂട്ടറിലെത്തിയ യുവാക്കളുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു.
തർക്കം രൂക്ഷമായതോടെ സ്കൂട്ടർ യാത്രക്കാരായ ചുങ്കം സ്വദേശി വാഴത്തറയിൽ ഫിറോസ് (19), കണ്ടത്തിപ്പറമ്പിൽ ആദിത്യനാഥ് (21) എന്നിവർ ചേർന്ന് അരുണിനെ മർദ്ദിക്കുകയായിരുന്നു. ഇതിനിടെ ആദിത്യനാഥ് കയ്യിലിരുന്ന ഹെൽമറ്റ് കൊണ്ട് അരുണിന്റെ കാലിൽ ബലമായി അടിച്ചതായും ഇതിനെത്തുടർന്നാണ് എല്ല് പൊട്ടിയതെന്നും പറയപ്പെടുന്നു.
പരിക്കേറ്റ അരുണിനെ ഉടൻ തന്നെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Comments ()