ദേവസ്വം ബോർഡുകളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; വരുമാനം കൂട്ടാൻ വിപുലമായ പദ്ധതികൾ
എസ്. സതീഷ്കുമാർ
വൈക്കം: സംസ്ഥാനത്തെ ദേവസ്വം ബോർഡുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ, വരുമാന വർദ്ധനയ്ക്കുള്ള പദ്ധതികൾ ഒരുങ്ങുന്നു. ഗുരുവായൂർ ഒഴികെയുള്ള മറ്റെല്ലാ ദേവസ്വം ബോർഡുകളും ദൈനംദിന ചെലവുകൾക്ക് ബുദ്ധിമുട്ടുകയാണെന്ന് കണ്ടതോടെയാണ് ദേവസ്വം വകുപ്പ് ഇടപെടുന്നത്. വഴിപാട് നിരക്കുകൾ പരിഷ്കരിക്കാനും, ഡിജിറ്റൽ ബുക്കിങ് സംവിധാനങ്ങൾ, കെട്ടിട വാടക പുതുക്കൽ, കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ചുള്ള യാത്രാ പാക്കേജുകൾ എന്നിങ്ങനെയൊക്കെയാണ് ആലോചന. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ 1,250 ലധികം ക്ഷേത്രങ്ങളുണ്ട്.

ഇവയുടെ ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നതിന് പിന്നിൽ ശബരിമലയിലെ വരുമാനമാണ്. 1951വന്ന ഹിന്ദുമത ധർമ സ്‌ഥാപന നിയമപ്രകാരം മലബാർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളെല്ലാം സ്വതന്ത്ര യൂണിറ്റുകളാണ്. വരുമാനം കുറവുള്ള ഈ ക്ഷേത്രങ്ങളുടെ നിലനിൽപ്പിന് സർക്കാർ ഗ്രാന്റാണ് ആശ്രയം. വരുമാനത്തേക്കാൾ ചെലവു കൂടുതലായ പ്രതിസന്ധിയിലാണ് കൂടൽമാണിക്യം ദേവസ്വവും. ഗുരുവായൂർ ദേവസ്വത്തിന് നിലവിലുള്ള സ്രോതസ്സുകളിൽ നിന്നു വരുമാനമുണ്ട്.

പ്രതിസന്ധി മറികടക്കാൻ എല്ലാ ക്ഷേത്രങ്ങളിലെയും വരുമാനം ഏകീകരിച്ച് ഉപയോഗിക്കാനാകുന്ന ഫണ്ട്പൂളിങ് സംവിധാനം വന്നേക്കും. ഇതിനു നിയമനിർമാണവും നടത്തേണ്ടിവരും. കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളിലെല്ലാം വഴിപാട് വരുമാനം കൂട്ടുന്നതിനായി ഓൺലൈൻ സംവിധാനം വ്യാപിപ്പിക്കും.
Comments ()