അന്ധകാര തോട്ടിലേക്ക് മലിനജലം ഒഴുകുന്നത് തടയാൻ നടപടിയുമായി നഗരസഭ
വൈക്കം: മാലിന്യം നിറഞ്ഞ് രോഗഭീതി പരത്തുന്ന നഗരഹൃദയത്തിലെ അന്ധകാരതോട്ടിലേക്ക് മലിനജലം ഒഴുക്കുന്നത് തടയാൻ നടപടിയുമായി വൈക്കം നഗരസഭ. വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിന്നടടക്കമുള്ള മലിന ജലം അന്ധാകാരതോട്ടിലേക്ക് ഒഴുക്കുന്ന ഓടകൾ അടച്ചു. നഗരസഭ ആരോഗ്യ വിഭാഗം രണ്ട് ദിവസങ്ങായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയ 30 ഓളം ഓവുചാലുകളും പൈപ്പുകളുമാണ് നഗരസഭ അടച്ചത്.
ബന്ധപ്പെട്ട എല്ലാവർക്കും നോട്ടീസ് നൽകിയ ശേഷമാണ് ഇന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്ധകാരതോട്ടിലേക്ക് മാലിന്യം ഒഴുക്കുന്ന ഓടകൾ അടക്കാൻ നടപടി തുടങ്ങിയത്. പടിഞ്ഞാറെ നടയിൽ, ക്ഷേത്രത്തിൽ നിന്ന് മലിനജലം ഒഴുക്കിയിരുന്ന റോഡിനടിയിലൂടെ ഉള്ള കാന ഉദ്യോഗസ്ഥർ അടച്ചു. അന്ധകാരതോട്ടിൽ ഒഴുക്ക് നിലച്ച് മാലിന്യം നിറഞ്ഞ് കിടന്നതോടെ പ്രദേശത്ത് വെള്ളത്തിൽ കോളിഫോം ബാക്ടിരിയയുടെ അളവ് കൂടുതലാണെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. പ്രദേശവാസികൾക്ക് ത്വക്ക് രോഗമടക്കം വ്യാപിക്കാൻ തുടങ്ങിയതോടെ വാർഡ് കൗൺസിലർമാരായ എം.ആർ. അനിൽകുമാറും കെ.ബി. ഗിരിജാകുമാരയും വിഷയത്തിലിടപ്പെട്ടതോടെയാണ് നടപടി. കൗൺസിലർമാർ ഇടപ്പെട്ട് അന്ധകാരതോട്ടിൽ ഒഴുക്ക് തടസപ്പെടുത്തി തോടിന് കുറുകെ സ്ഥാപിച്ചിരുന്ന പെപ്പുകൾ മാറ്റി ഉയർത്തി സ്ഥാപിക്കുന്ന നടപടികളും തുടങ്ങിയിട്ടുണ്ട്. നീരൊഴുക്കിന് പ്രധാന തടസമായി ടൗൺഹാളിന് സമീപത്തെ കലുങ്കിനടിയിലുള്ള ടെലിഫോൺ പൈപ്പ് മാറ്റാൻ ടെലികോം വകുപ്പിനോട് ആവശ്യപ്പെട്ടതായി എം.ആർ. അനിൽകുമാർ പറഞ്ഞു. അന്ധകാര തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നത് കണ്ടെത്തിയ സ്ഥാപനങ്ങളിൽ നിന്ന് നഗരസഭ ഫൈൻ ഈടാക്കിയിരുന്നു. എന്നാൽ വീണ്ടും മാലിന്യം ഒഴുക്കുന്നത് തുടർന്നതോടെയാണ് ഈ ഓടകളും പൈപ്പുകളും അടച്ച് നഗരസഭ നടപടി ശക്തമാക്കിയത്. തുടർപരിശോധന ശക്തമാക്കുകയും അന്ധകാരതോട് ശുചീകരിച്ച് നീരൊഴുക്ക് സാധ്യമാക്കുകയും ചെയ്താൽ മാത്രമെ നഗരത്തിലേയും സമീപവാസികളുടേയും നിലവിലെ ദുരിതത്തിന് മാറ്റം വരുത്താൻ കഴിയു എന്ന് കൗൺസിലർമാർ പറഞ്ഞു. അടിയന്തിരമായി അന്ധകാരതോട് ശുചീകരിക്കാൻ നഗരസഭ നടപടിയെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.