ബിജു മേനോനെതിരെ പരാതിയുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ
എറണാകുളം: നടൻ ബിജു മേനോനെതിരെ പരാതിയുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ബിജുമേനോൻ ഒരു ചിത്രത്തിൻ്റെ പ്രമോഷനിൽ പങ്കെടുക്കാത്തതിനാൽ നിർമാതാവിന് 25 ലക്ഷം നഷ്‌ടമായി. പല നടീനടൻമാരും സെറ്റിൽ വൈകിയെത്തുന്നത് കാരണം ഷൂട്ട് വൈകുന്നു എന്നും ആക്ഷേപം. മണിക്കൂറുകൾ വൈകിയാണ് പലരും സെറ്റിലെത്തുന്നത്. പുതിയ സേവന വേതന കരാറിലൂടെ ഇതിന് മാറ്റംവരുമെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പുതുക്കിയ സേവന കരാർ ഒപ്പിട്ട ശേഷം മാധ്യമങ്ങളോടായിരുന്നു ഈ പ്രതികരണം.
മലയാള സിനിമയിലെ ഒരു പ്രധാനപ്പെട്ട നടൻ പ്രമോഷന് ചെല്ലാത്തതുകൊണ്ട് സംവിധായകൻ കൂടിയായ ഒരു നിർമ്മാതാവിന് 25 ലക്ഷം രൂപയാണ് ചാനലിൽ നിന്നും കിട്ടാനുള്ള തുകയിൽ കുറഞ്ഞത്. അതേ നടൻ ഇപ്പോൾ ജീത്തു ജോസഫ് സംവിധാനം ചെയ്‌ത സിനിമയുടെ പ്രമോഷനും പോയിട്ടില്ല. ഞാൻ ബിജു മേനോനെ കുറിച്ചാണ് സംസാരിക്കുന്നത്. എനിക്ക് പേര് പറയാൻ ഒരു മടിയുമില്ലെന്നും ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.ഷൂട്ട് വൈകാൻ കാരണം നടീനടമാരുടെ അനാസ്‌ഥയാണെന്നും ഉണ്ണികൃഷ്ണൻ ആരോപിച്ചു. നിർമാതാവ് - സംവിധായകൻ-പ്രൊഡക്ഷൻ കൺട്രോളർ - നടി നടമാർ എന്നിവർ ചേർന്നുള്ള പുതിയ കരാർ ഉടൻ വരും. സമയബന്ധിതമായി ഷൂട്ടിങ് പൂർത്തിയാകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് "വലതുവശത്തെ കള്ളൻ. എന്നാൽ സിനിമയുടെ വാർത്താ സമ്മേളനത്തിലല്ലാതെ പ്രമോഷൻ അഭിമുഖങ്ങളിൽ ബിജു മേനോൻ പങ്കെടുത്തിരുന്നില്ല. ഇത് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയും ചെയ്തികുന്നു. അതേസമയം വിഷയത്തിൽ ബിജു മേനോൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments ()