വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല
വൈക്കം: മഴ പെയ്ത്തിന് കുറവുണ്ടായതും പുഴയിലെ വെള്ളം ഇറങ്ങാനും തുടങ്ങിയതോടെ വെള്ളം കെട്ടിനിന്ന വീടുകൾ പലതും തകർച്ച ഭീഷണിയിൽ ആകുകയാണ്. വെള്ളം കെട്ടിനിന്ന വീടുകൾ വിള്ളൽ വീണും മണ്ണ് ദുർബലമായി താഴേക്ക് ഇരിക്കുന്നതുമാണ് തകർച്ച ഭീഷണിയാകുന്നത്. വെള്ളകെട്ടിൽ ദിവസങ്ങളോളം നിൽക്കുന്ന വീടുകളുടെ അടിത്തറയ്ക്കും ഭിത്തിക്കുമടക്കമാണ് വിള്ളൽ വീഴുന്ന സ്ഥിതിയുള്ളത്. തലയോലപറമ്പ് ഉമ്മാകുന്നിൽ ബൈജുവിൻ്റെ വീടിൻ്റെ അടുക്കളഭാഗം കഴിഞ്ഞ ദിവസം 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞുതാഴ്ന്നു. വീടിൻ്റെ ബാക്കി ഭാഗവും ഇടിയുമെന്ന സ്ഥിതിയിലായതോടെ കുടുംബത്തെ അധികൃതർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. കോലത്താർ ഭാഗത്ത് മാനുപുഞ്ചയിൽ വിജയൻ്റേയും സമീപത്ത് തനിച്ച് താമസിക്കുന്ന അസുഖ ബാധിതനായ മാളേക്കൽ വിജേഷിൻ്റെ വീടുകൾ താഴേക്ക് ഇരുന്ന് തുടങ്ങി. കൂലിപണിക്കാരും രോഗികളുമായ ഇവർക്ക് സ്വന്തം നിലയ്ക്ക് വീട് പുനർ നിർമ്മിക്കാനും കഴിയാത്ത സ്ഥിതിയാണ്. സമാന രീതിയിലുള്ള പ്രതിസന്ധിയാണ് വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിരവധി കുടുംബങ്ങൾ നേരിടുന്നത്. വെള്ളം ഇറങ്ങുന്നതോടെ വീട്ടിലെത്തി ശുചീകരണ നടത്തുന്നതിനിടെയാണ് പലരും വീടുകളുടെ അവസ്ഥ തിരിച്ചറിയുന്നത്. വീടുകളുടെ ഈ ദുർബല അവസ്ഥയാണ് വെള്ളപ്പൊക്കത്തിന്റെ ബാക്കി പത്രത്തിൽ കുടുംബങ്ങളെ ആശങ്കയിലാക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലെ സംരക്ഷണവും ആശ്വാസവും മാത്രമല്ല, തുടർപ്രതിസന്ധിയും പരിഹരിക്കാൻ ജനപ്രതിനിധികൾ ഇടപെടണം എന്നാണ് ആവശ്യം ഉയരുന്നത്.
Comments ()