വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും
എസ്. സതീഷ്കുമാർ
വൈക്കം: പ്രകൃതിദുരന്തത്തിൽ ഒറ്റപ്പെട്ട് വീടിനുള്ളിൽ കുഴഞ്ഞുവീണ എൺപത്തിരണ്ടുകാരന് ജനപ്രതിനിധികളുടെയും ഫയർഫോഴ്സിന്റെയും അവസരോചിതമായ ഇടപെടലിലൂടെ രക്ഷ. ചെമ്പ് പഞ്ചായത്തിലെ ഏനാദി ഒൻപതാം വാർഡ് കാട്ടിത്തറ വീട്ടിൽ പങ്കജൻ (82) ആണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.

കനത്ത മഴയെത്തുടർന്ന് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാകുകയും പങ്കജന്റെ വീടിനുള്ളിലേക്ക് വെള്ളം കയറുകയും ചെയ്തിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന പങ്കജൻ വീടിനുള്ളിൽ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ പുഴയിലെ കടത്ത് വഴിയായിരുന്നു നാട്ടുകാർ പുറംലോകവുമായി ബന്ധപ്പെട്ടിരുന്നത്. എന്നാൽ കനത്ത മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും കടത്തു സർവീസ് നിലച്ചതാണ് രക്ഷാപ്രവർത്തനം സങ്കീർണ്ണമാക്കിയത്.

പങ്കജൻ കുഴഞ്ഞുവീണ വിവരം ഭാര്യ ജലജാമണി വാർഡ് മെമ്പർ എസ്. ജയപ്രകാശിനെ ഫോണിൽ അറിയിച്ചു. ഉടൻതന്നെ മെമ്പർ വിവരം കെ. ബിനിമോൻ എം.എൽ.എയെ ധരിപ്പിച്ചു. എം.എൽ.എയുടെ ഇടപെടലിൽ ഫയർഫോഴ്സിന്റെ റെസ്ക്യൂ ബോട്ട് ഉടനടി സംഭവസ്ഥലത്തെത്തിച്ചു. വെള്ളക്കെട്ടിൽ നിന്ന് ബോട്ടുമാർഗ്ഗം പുറത്തെത്തിച്ച പങ്കജനെ മറുകരയിൽ തയ്യാറാക്കി നിർത്തിയിരുന്ന ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

എം.എൽ.എ കെ. ബിനിമോൻ, വൈക്കം തഹസിൽദാർ ശ്രീകുമാർ, ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. സണ്ണി, മറ്റ് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ നേരിട്ടെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. രോഗിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ സാധിച്ചതിനാൽ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
Comments ()