ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ്
ആലപ്പുഴ: ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് സല്യൂട്ട് നേടുന്നു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ നഷ്ടമായ 98.50 ലക്ഷം രൂപയിൽ 75 ലക്ഷം രൂപ അതിവേഗ അന്വേഷണത്തിലൂടെയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് വീണ്ടെടുത്തത്. അരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറൈൻ എക്സ്പോർട്ട് കമ്പനിയിലെ അക്കൗണ്ട്സ് മാനേജരുടെ വാട്സ് ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് കമ്പനിയുടെ മാനേജിങ് ഡയറക്ടറായി ആൾമാറാട്ടം നടത്തിയ തട്ടിപ്പുകാർ കഴിഞ്ഞ ജൂലൈ 24 നാണ്ട് 98.50 ലക്ഷം രൂപ തട്ടിയെടുത്തത്.

സംഭവം ഉടൻ ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തതോടെ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴിയും പരാതി രജിസ്റ്റർ ചെയ്തു. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഹണി കെ. ദാസിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിനിടെ തട്ടിയെടുത്ത തുകയിൽ 75 ലക്ഷം രൂപ ഇൻഡസ് ഇൻഡ് ബാങ്കിന്റെ ഡൽഹിയിലെ വികാസ് നഗർ ശാഖയിലെ ഒരു കറന്റ് അക്കൗണ്ടിൽ മരവിപ്പിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലൂടെ നിയമനടപടി സ്വീകരിക്കുകയായിരുന്നു...

കഴിഞ്ഞയാഴ്ച അന്വേഷണസംഘം ഡൽഹിയിലെത്തി ബാങ്ക് അധികൃതരെ നേരിൽ കണ്ട് കോടതി ഉത്തരവ് കൈമാറുകയും പണം തിരികെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുകയും ചെയ്തു. ഇതേ തുടർന്ന് 75 ലക്ഷം രൂപ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചെത്തി. കേസിലെ പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതികൾ പണം തട്ടിയെടുക്കാൻ ഉപയോഗിച്ച അക്കൗണ്ടുകളും തട്ടിയെടുത്ത പണം വിഭജിച്ചു വിതരണം നടത്തിയ അക്കൗണ്ടുകളും പോലീസ് നിരീക്ഷണത്തിലാണ്.
പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്
വർധിച്ചുവരുന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ടതും പരിചയമില്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും സംശയാസ്പദമായ സന്ദേശങ്ങൾക്ക് മറുപടി നൽകുന്നതും ഒ.ടി.പി. വിവരങ്ങൾ പങ്കുവെക്കുന്നതും യാതൊരു സാഹചര്യത്തിലും പാടില്ല. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം 1930 എന്ന ദേശീയ സൈബർ തട്ടിപ്പ് ഹെൽപ്‌ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴിയോ റിപ്പോർട്ട് ചെയ്യണം.
Comments ()