കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം
വൈക്കം: വെള്ളപ്പൊക്കത്തെ തുടർന്ന് വൈക്കത്ത് കൃഷി നാശവും വ്യപകമാവുന്നു. അടിയന്തിര ധനസഹായം സർക്കാർ ലഭ്യമാക്കണമെന്ന് കർഷകരുടെ ആവശ്യം.
വൈക്കം: വെള്ളപ്പൊക്കത്തെ തുടർന്ന് വൈക്കത്ത് കൃഷി നാശവും വ്യപകമാവുന്നു. ഓണ വിപണി ലക്ഷ്യമിട്ട് നടത്തിയ ഏത്തവാഴ, കപ്പ, ചേമ്പ്, ചേന, കാച്ചിൽ, പച്ചക്കറി, വെറ്റില തുടങ്ങിയ കൃഷികളാണ് വെള്ളം കയറി മുങ്ങി നശിക്കുന്നത്. മറവൻതുരുത്ത് മണിയശേരി ക്ഷേത്രത്തിൻ്റെ സമീപത്തും ഇടവട്ടം, ആറ്റുവേലക്കടവ്, വാളംപള്ളി, ചുങ്കം, അപ്പക്കോട്ട്നഗർ തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ എത്തവാഴ, കപ്പ തുടങ്ങിയ കൃഷികളും വീടുകളിലെ അടുക്കളത്തോട്ടങ്ങളും മുങ്ങിനശിച്ചു.
പുരയിടം വെള്ളത്തിൽ മുങ്ങിയതോടെ പകുതി വളർച്ചയെത്തിയ കപ്പയും ഒടിഞ്ഞ് വീഴുകയാണ്. കപ്പയും വാഴയുമൊക്കെ പറിച്ചു മാറ്റുകയാണ് കർഷകർ. മറവൻതുരുത്ത് പഞ്ഞിപ്പാലത്തിന് സമീപം വർഷങ്ങളായി തരിശായി കാടുപിടിച്ച് കിടന്ന മൂന്നേക്കർ സ്ഥലം ഏറെ പണം മുടക്കി കൃഷിയോഗ്യമാക്കിയ കർഷകരുടേയും കപ്പ കൃഷി വെള്ളത്തിൽ മുങ്ങി നശിച്ചു. അരലക്ഷത്തോളം രൂപ മുടക്കി നട്ട 750 ചുവട് കപ്പയാണ് നാല് മാസമായപ്പോൾ വെള്ളംകയറി നശിക്കുന്നത്.

രണ്ട് മാസം കൂടി കഴിഞ്ഞിരുന്നെങ്കിൽ ഒരു ചുവടിൽ നിന്ന് 25 മുതൽ 28 കിലോവരെ കപ്പ ലഭിക്കുമായിരുന്നുവെന്ന് കർഷകർ പറഞ്ഞു. ഉദയനാപുരം, തലയാഴം, വെച്ചൂർ മേഖലകളിലും വെള്ളപ്പൊക്കം കർഷകർക്ക് നഷ്ടം വിതക്കുന്നുണ്ട്. അടിയന്തിര ധനസഹായം സർക്കാർ ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Comments ()